ഡെറാഡൂൺ: കനത്ത മഞ്ഞുവീഴ്ചയിൽപ്പെട്ട് ഉത്തരാഖണ്ഡിലെ ലാംഖാഗ പാസ് മേഖലയിൽ കാണാതായ 11 പർവതാരോഹകരുടെ മൃതദേഹം കണ്ടെത്തി. 17 പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. ഏതാനും പേരെ രക്ഷപ്പെടുത്തിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാണാതായവരിൽ യാത്രക്കാരും ഗൈഡുകളും പോർട്ടർമാരുമുണ്ടെന്നാണ് വിവരം. ഇതുവരെ 65 ഓളം പർവതാരോഹകരെ ദുരന്തനിവാരണസേന രക്ഷപ്പെടുത്തി.
ഹിമാചലിലെ കിനാനൂർജില്ലയേയും ഉത്തരാഖണ്ഡിലെ ഹർസിലിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന അപകടകരമായ പാതയായ ലാംഖാഗ പാസ് സമുദ്രനിരപ്പിൽ ന്ന് 17000 അടി ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഇവിടെ ട്രെക്കിംഗ് നടത്തുകയായിരുന്ന സംഘത്തിന് 18നാണ് വഴിതെറ്റിയത്.
ഇവരെ കാണാതായ വിവരം 20നാണ് അധികൃതർക്ക് ലഭിച്ചത്. പിന്നാലെ വ്യോമസേന അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടറുകൾ ഉപയോഗിച്ച് ഹർസിലിലെത്തി തെരച്ചിൽ ആരംഭിച്ചു. എൻ.ഡി.ആർ.എഫ്, ഐ.ടി.ബി.പി, അസ്സം റൈഫിൾസ് എന്നിവയും തെരച്ചിൽ സംഘത്തിലുണ്ട്. കനത്ത മഴയും മഞ്ഞുവീഴ്ചയും രക്ഷാപ്രവർത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. മൃതദേഹങ്ങൾ പൊലീസിന് കൈമാറി.
അതേസമയം, സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 68 ആയി.മഴയുടെ തീവ്രത കുറഞ്ഞെങ്കിലും സംസ്ഥാനത്ത് മഞ്ഞ് വീഴ്ച ശക്തമാണ്. കുമയൂൺ മേഖലയിൽ മാത്രം 2000 കോടി രൂപയുടെ നഷ്ടമുണ്ടായതായി സർക്കാർ വ്യക്തമാകുന്നു.
ഹിമാലയൻ സംസ്ഥാനങ്ങളിൽ മഞ്ഞുവീഴ്ച ശക്തം
ഹിമാലയൻ സംസ്ഥാനങ്ങളിൽ മഞ്ഞ് വീഴ്ച ശക്തമാണ്. വടക്കൻ പശ്ചിമബംഗാൾ മേഖലയായ ഡാർജിലിംഗിൽ മഴയും മണ്ണിടിച്ചിലും തുടരുകയാണ്.സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി മമതാ ബാനർജി ഇന്ന് ഡാർജിലിംഗ് സന്ദർശിക്കും. ജമ്മു കാശ്മീരിലും കനത്ത മഴയും മഞ്ഞുവീഴ്ചയും ശക്തമാണ്. വെള്ളിയാഴ്ച രാത്രി മുതലാണ് കാശ്മീരിൽ മഴ തുടങ്ങിയത്. ഉയർന്ന മേഖലകളിൽ മഞ്ഞുവീഴ്ചയുമുണ്ട്. വരും ദിവസങ്ങളിലും കാശ്മീരിൽ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കനത്ത മഴയെ തുടർന്ന് കാശ്മീരിലെ നദികളിലെ ജലനിരപ്പ് ഉയർന്നു.
ലഡാക്-ശ്രീനഗർ ഹൈവേയും ഹൈവേ അടക്കം മഞ്ഞുവീഴ്ച മൂലം അടച്ചിട്ടു. മണ്ണിടിച്ചിൽ മൂലം ജമ്മു-ശ്രീനഗർ പാതയും അടച്ചു. പലയിടത്തും വൈദ്യുതിയും മുടങ്ങിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |