തിരുവനന്തപുരം: എം. ജി സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പിനെ തുടർന്നുള്ള സംഘർഷവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയും എ.ഐ.എസ്.എഫും തമ്മിലുള്ള വാക്‌പോര് തുടരുന്നു.
തങ്ങൾക്കെതിരെ നടക്കുന്നത് കള്ളപ്രചാരണമാണെന്നും ജനാധിപത്യം പഠിപ്പിക്കേണ്ടെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് എം.എൽ.എ പറഞ്ഞു. എ.ഐ.എസ്.എഫ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് സച്ചിൻ ദേവ് ആരോപിച്ചു. സെനറ്റ് തിരഞ്ഞെടുപ്പിൽ എ എസ്.എഫ്.ഐ വലിയ പിന്തുണയോടെ ജയിച്ചു. എ.ഐ.എസ്.എഫിന് സ്വതന്ത്രർക്ക് കിട്ടിയ വോട്ട് പോലും കിട്ടിയില്ലെന്നും സച്ചിൻ ദേവ് പറഞ്ഞു.
സെനറ്റിൽ സീറ്റ് കിട്ടാത്തതിന്റെ ജാള്യത മറയ്ക്കാനുള്ള ആരോപണമാണ് എ.ഐ.എസ്.എഫിന്റേത്. ഇത് ഇടത് വിദ്യാർത്ഥി സംഘടനയുടെ രീതിയല്ല. എസ്.എഫ്.ഐക്കെതിരെ കള്ളപ്രചാരണം നടത്തുന്നു. സംഘർഷങ്ങളെ ന്യായീകരിക്കില്ല. ജയിക്കുന്ന തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എസ്.എഫ്.ഐ എന്തിന് പ്രകോപനമുണ്ടാക്കണം? പ്രവർത്തകരുടെ മോശമായ പെരുമാറ്റം പരിശോധിക്കാൻ തയ്യാറാണ്. പ്രചരിക്കുന്ന വീഡിയോയിൽ എസ്.എഫ്.ഐയ്ക്ക് പങ്കുണ്ടെങ്കിൽ അന്വേഷിക്കാം. സ്ഥലത്തില്ലാതിരുന്നയാളെ കുറിച്ച് എ.ഐ.എസ്.എഫ് പച്ചക്കള്ളം പ്രചരിപ്പിക്കുന്നുവെന്നും എം.എൽ.എ പറഞ്ഞു.ഇല്ലാത്ത കാര്യങ്ങളെ കുറിച്ച് എഐഎസ്എഫ് മൊഴി നൽകിയെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം എഐഎസ്എഫിനെതിരെ നടത്തിയ ആക്രമണം അപലപനീയമാണെന്ന്
എ.ഐ.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ പറഞ്ഞു. പശ്ചിമ ബംഗാളിൽ എസ്.എഫ്.ഐയ്ക്ക് നേരിട്ട വംശനാശം എ.ഐ.എസ്.എഫിനുണ്ടായിട്ടില്ല. സംഘപരിവാരത്തിന്റെ മറ്റൊരു പതിപ്പായി എസ്.എഫ്.ഐ മാറരുത്. സംഘപരിവാറിനെതിരെ പുരപ്പുറ പ്രസംഗം നടത്തുന്നവരാണ് എ.ഐ.എസ്.എഫിനെ ആക്രമിക്കുന്നത്. സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയല്ല ഫാസിസ്റ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യയായി മാറിയെന്നും ശുഭേഷ് സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |