SignIn
Kerala Kaumudi Online
Friday, 19 April 2024 8.40 PM IST

വേഗ റെയിലിന് അതിവേഗ നടപടി,​ ധനവകുപ്പിന്റെ പച്ചക്കൊടി; മൂന്നാം വർഷം ലാഭ പ്രതീക്ഷ

rail

തിരുവനന്തപുരം: തിരുവനന്തപുരം-കാസർകോട് സെമി-ഹൈസ്പീഡ് റെയിലിന് വേണ്ട 33,700കോടി രൂപ വിദേശ വായ്പയുടെ ബാദ്ധ്യത സംസ്ഥാനം ഏറ്റെടുക്കാനുള്ള ശുപാർശ ധനവകുപ്പ് അംഗീകരിച്ചു. മന്ത്രിസഭയുടെ അനുമതിയോടെ സമ്മത പത്രം ഉടൻ കേന്ദ്രത്തിന് അയയ്ക്കും. വായ്പാ ബാദ്ധ്യത കേന്ദ്രം ഏൽക്കില്ലെന്ന് മുഖ്യമന്ത്രിയോട് റെയിൽവേ മന്ത്രി കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞതോടെ ഇവിടെ തകൃതിയിൽ കാര്യങ്ങൾ നീക്കുകയാണ്.

സെമി-ഹൈസ്പീഡ് റെയിൽ മൂന്നാം വർഷത്തിൽ ലാഭകരമാവുമെന്നാണ് കണക്കുകൂട്ടൽ. ടിക്കറ്റ് വരുമാനത്തിൽ നിന്ന് പലിശയും മുതലും തിരിച്ചടയ്ക്കാനുള്ള പണം കിട്ടുമെന്ന് പദ്ധതിനടത്തിപ്പുകാരായ കെ.ആർ.ഡി.സി.എൽ പറയുന്നു.

വിദേശവായ്പാ തിരിച്ചടവിന് 49 ശതമാനം ഗാരന്റി കേന്ദ്രസർക്കാരും 51ശതമാനം ഗാരന്റി സംസ്ഥാനവും നൽകാമെന്നായിരുന്നു പ്രാഥമികധാരണ. സംസ്ഥാന ഗാരന്റി വാങ്ങിയ ശേഷം, 100 ശതമാനം ഉറപ്പ് കേന്ദ്രമാണ് സാധാരണ നൽകാറുള്ളത്. കേന്ദ്രം പിൻമാറിയതോടെ, തിരിച്ചടവ് ബാദ്ധ്യത പൂർണമായി സംസ്ഥാനം ഏറ്റെടുത്തതായി രേഖാമൂലം അറിയിക്കണം. തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതത്തിൽ നിന്ന് കുറവുചെയ്യും.

വായ്പാ ബാദ്ധ്യതയിൽ കേന്ദ്രം മുഖം തിരിക്കുന്നത് കേരളത്തോട് മാത്രമല്ല. അഹമ്മദാബാദ്-രാജ്കോട്ട് (320കി.മി), പൂനെ-നാസിക് (250 കി.മി) സെമി-ഹൈസ്പീഡ് പദ്ധതികൾക്കുള്ള വായ്പാബാദ്ധ്യതയും ഏറ്റില്ല. പൂനെ-നാസിക്കിന്റെ 16,000കോടി ബാദ്ധ്യതയേറ്റെടുത്തതായി മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

ചോദ്യങ്ങളും മറുപടിയും

1. റെയിൽ വേമന്ത്രി: വായ്പാതിരിച്ചടവ് ബാദ്ധ്യത റെയിൽവേക്ക് ഏൽക്കാനാവില്ല. പദ്ധതി ലാഭകരമാക്കി ബാധ്യത കുറയ്ക്കണം. അല്ലെങ്കിൽ എങ്ങനെ തിരിച്ചടയ്ക്കും?

മുഖ്യമന്ത്രി: പൊതുഗതാഗത പദ്ധതികൾ ലോകത്തൊരിടത്തും ലാഭത്തിലല്ല. ടിക്കറ്റ് വരുമാനത്തിനു പുറമെ നഗരവികസന പദ്ധതിയുണ്ടാക്കും. റെയിൽവേ ഓഹരിയിട്ടാൽ 14 ശതമാനം ലാഭം കിട്ടും. സംസ്ഥാനം വായ്പാ ബാദ്ധ്യതയേൽക്കും.

2. റെയിൽ വേമന്ത്രി: നിർമ്മാണച്ചെലവ് കിലോമീറ്ററിന് 120 കോടിയെന്ന കണക്ക് ഇനിയും ഉയരാനിടയില്ലേ?

മുഖ്യമന്ത്രി: ഭൂമിവിലയടക്കമാണ് 120 കോടി ചെലവ്. കിലോമീറ്ററിന് 256 കോടിയാവുമെന്ന് നീതി ആയോഗ് സംശയമുന്നയിച്ചപ്പോൾ രേഖകളും വസ്തുതകളും സമർപ്പിച്ചു. അത് ശരിവച്ച്, വായ്പയ്ക്കായി പരിഗണിക്കാമെന്ന് ക്ലിയറൻസ് നൽകിയതാണ്.

3. മുഖ്യമന്ത്രി: പദ്ധതിക്ക് റെയിൽവേയുടെ അന്തിമാനുമതിയും 2150 കോടി ഓഹരിയും നൽകണം

റെയിൽ വേമന്ത്രി: ഓഹരിക്ക് കേന്ദ്രസർക്കാരിനെ സമീപിക്കണം. ബഡ്ജറ്റ് വിഹിതം തേടണം. ഉദ്യോഗസ്ഥതല ചർച്ചകഴിഞ്ഞ് നമുക്ക് വീണ്ടും കാണാം.

1946 കോടി

വായ്പയ്ക്ക് പ്രതിവർഷ തിരിച്ചടവ്

25 വർഷം

തിരിച്ചടവ് കാലാവധിയാണ് വായ്പകൾക്ക്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SILVERLINE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.