ആലപ്പുഴ: വിദ്യാർത്ഥികൾക്ക് സുരക്ഷിത പഠനത്തിനായി ജില്ലയിലെ സ്‌കൂളുകൾ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകൾക്ക് തുടക്കമായി. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയും ജന പങ്കാളിത്തത്തോടെയുമാണക 11 ഉപജില്ലകളിലെ 770 സ്‌കൂളുകളിലായി പഠനത്തിന് സൗകര്യമൊരുക്കുന്നത്. 'പുറപ്പാട് വീണ്ടും വിദ്യാലയത്തിലേക്ക്' എന്നതാണ് പ്രത്യേക കർമ്മ പദ്ധതിയുടെ പേര്. സ്‌കൂളുകളിലെ കെട്ടിടങ്ങൾ, ക്ലാസ് മുറികൾ, മതിലുകൾ, കുടിവെള്ള വിതരണ സംവിധാനം തുടങ്ങിയവ സുരക്ഷിതമാണെന്ന് മുൻകൂട്ടി ഉറപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങളും സ്‌കൂൾ അധികൃതരും വകുപ്പിനും ജില്ലാ ഭരണകൂടം നിർദേശം നൽകി. കഴിഞ്ഞ ദിവസം വിവിധ വകുപ്പ് മേധാവികളുടെ യോഗം പ്രവർത്തനങ്ങൾ വിലയിരുത്തി.
#സമയബന്ധിതമായി തയ്യാറെടുപ്പുകൾ
25 മുതൽ 30വരെ ജില്ലയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്‌കൂളുകൾ സന്ദർശിക്കും
സ്‌കൂളുകളിൽ ക്ലാസ് മുറികൾ അണുവിമുക്തമാക്കും
ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത സ്‌കൂൾ കെട്ടിടങ്ങൾക്ക് 26ന് മുമ്പ് സർട്ടിഫിക്കറ്റ് ലഭ്യമാക്കും
അദ്ധ്യാപകരും ജീവനക്കാരും കൊവിഡ് വാക്‌സിൻ എടുത്തെന്ന് ഉറപ്പ് വരുത്തും
രണ്ടാം ഡോസ് സ്വീകരിക്കാത്തവർക്കും വാക്‌സിൻ നൽകുന്നതിന് ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കും
അടിയന്തര സാഹചര്യം നേരിടാൻ സ്‌കൂളുകളിൽ വകുപ്പിന്റെ പ്രത്യേക സംഘത്തിന്റെ സേവനം
പൊതുസമൂഹത്തിന്റെയും രക്ഷിതാക്കളുടെയും പിന്തുണ ഉറപ്പാക്കും
കുടുംബശ്രീ വഴി കുട്ടികൾക്ക് പ്രഭാത ഭക്ഷണം ലഭ്യമാക്കാൻ ശ്രമിക്കണം
മാസ്‌കുകൾ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് സംവിധാനം
സ്‌കൂൾ വാഹനങ്ങൾക്ക് സമയ ബന്ധിതമായി ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റ്
സ്‌കൂളുകളിൽ സ്റ്റുഡന്റ്സ് കിയോസ്‌കും ഹെൽപ്പ് ഡെസ്‌കും തുറക്കും
# പ്രത്യേക കെ.എസ്.ആർ.ടി.സി സർവീസ്
സ്‌കൂളുകൾ തുറക്കുന്നതിനോടനുബന്ധിച്ച് ജില്ലയിൽ വിദ്യാർത്ഥികൾക്കായി കെ.എസ്.ആർ.ടി.സി പ്രത്യേക ബസ് സർവീസ് നടത്തും. വീട്ടിൽ നിന്ന് സ്‌കൂളിലേക്കും തിരികെയും പോകുന്നതിന് സൗകര്യപ്രദമായ രീതിയിൽ രാവിലെയും വൈകുന്നേരവുമായിരിക്കും സർവീസുകൾ. സർക്കാർ, എയിഡഡ്, അൺഎയിഡഡ് സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് വീടിനു സമീപത്തെ സ്റ്റോപ്പുകളിൽ നിന്ന് ബസിൽ കയറാൻ കഴിയും വിധമായിരിക്കും ക്രമീകരണം. 40 കുട്ടികളെയാണ് ഒരു ബസിൽ കയറ്റുക. ഫോൺ : 9495099905, 9400203766.
"സ്‌കൂൾ തുറക്കുമ്പോൾ ഏർപ്പെടുത്തുന്ന ജാഗ്രതാ സംവിധാനം ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകണം. നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ വീഴ്ച്ചയുണ്ടായാൽ സ്ഥിതി സങ്കീർണമാകും. അധികൃതർ വിദ്യാർത്ഥികൾക്ക് മാനസിക പിന്തുണ ഉറപ്പാക്കാൻ ശ്രദ്ധിക്കണം.
എ.എം.ആരിഫ് എം.പി
" പുറപ്പാട് വീണ്ടും വിദ്യാലയത്തിലേക്ക്" എന്ന പ്രത്യേക കർമ്മ പദ്ധതിയുടെ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ 23ന് പൂർത്തീകരിക്കും. 25 മുതൽ 30വരെ ജില്ലയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്‌കൂളുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും.
എ.അലക്‌സാണ്ടർ, ജില്ലാ കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |