തിരുവനന്തപുരം: പ്രാഥമിക സഹകരണ സ്ഥാപനങ്ങൾ വരെ നെറ്റ് ബാങ്കിംഗിലേക്ക് മാറിയിട്ടും സംസ്ഥാന ട്രഷറി പഴയപടി തന്നെ. എ.ടി.എം പോലുമില്ല. എങ്കിലും,പൊതുജനങ്ങളും സർക്കാർ-തദ്ദേശ സ്ഥാപനങ്ങളും ബാങ്കുകളെ ഒഴിവാക്കി ട്രഷറിയിൽ സേവിംഗ്സ് അക്കൗണ്ട് തുറക്കണമെന്നാണ് സർക്കാർ അഭ്യർത്ഥന. കാലത്തിനൊത്ത് മാറാതെ എങ്ങനെ ജനത്തെ ആകർഷിക്കാനാകും. ട്രഷറി അക്കൗണ്ടിലൂടെ സാധനങ്ങൾ ഓൺലൈനായോ, എ.ടി.എം ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ വാങ്ങാനാവില്ല.
എ.ടി.എം തുടങ്ങുമെന്ന് കഴിഞ്ഞ സർക്കാരിന്റെ കാലത്തേ പറയുന്നുണ്ടെങ്കിലും ഒരു നടപടിയുമില്ല. ഫെഡറൽ ബാങ്കുമായി സഹകരിച്ചുള്ള സംവിധാനമാണ് ആലോചിച്ചത്. എ.ടി.എം കൗണ്ടറുകൾ പെൻഷകാർക്കുൾപ്പെടെ അനുഗ്രഹമാകുമായിരുന്നു.
പെൻഷൻകാരും സർവീസിലുള്ളവരും സർക്കാരിന്റെ കരാറെടുക്കുന്ന കോൺട്രാക്ടർമാരുമൊക്കെയാണ് ട്രഷറിയിലെ സ്ഥിരം അക്കൗണ്ടുകാർ. മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപത്തിന് അധിക പലിശയും ലഭിക്കും. എന്നാൽ ഇവർക്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, ബാലൻസ് ചെക്കിംഗ് തുടങ്ങിയ സേവനങ്ങൾ ഓൺലൈനിൽ ലഭിക്കില്ല. ട്രഷറികൾ കയറിയിറങ്ങണം.
ട്രഷറിയിലെത്തിയാലോ, പെൻഷൻ വിതരണം നടക്കുകയാണെങ്കിൽ പിന്നീട് വരാൻ പറയും. സ്റ്റേറ്റ്മെന്റ് പി.ഡി.എഫായി മെയിലിൽ കിട്ടാൻ പ്രത്യേക അപേക്ഷ നൽകണം. ബാങ്കുകളിൽ മെബെെൽ ഫോണിൽപോലും അനായാസം കിട്ടുന്നതാണ് ഈ സേവനങ്ങൾ.
ജീവൻ പോയ ഇ-ട്രാൻസ്ഫർ
ട്രഷറികളിൽ ഓൺലൈൻ അക്കൗണ്ട് സംവിധാനം അലങ്കാരം മാത്രമാണ്. അക്കൗണ്ടിൽ എത്ര രൂപ ബാക്കിയുണ്ടെന്ന് നോക്കാൻപോലും സംവിധാനമില്ല. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ഇത്തരം സേവനങ്ങൾ ഇല്ലാതായത്. സെർവർ തകരാറാണ് കാരണമായി പറയുന്നത്. ഇത്ര നാൾ കഴിഞ്ഞിട്ടും തകരാർ പരിഹരിച്ചിട്ടില്ല.
12,000 കോടി
സേവിംഗ്സ്, പെൻഷൻ, എംപ്ളോയീസ്, ഫിക്സഡ് ഡെപ്പോസിറ്റ് അക്കൗണ്ടുകൾ വഴി ട്രഷറികളിലെ നിക്ഷേപം.
'ട്രഷറിയിലെ ബാങ്കിംഗ് സേവനങ്ങൾ സൗജന്യമാണ്. എന്നാൽ എ.ടി.എം പോലുള്ളവ ഇങ്ങനെ നൽകുന്നതിന് നിയമ,സാങ്കേതിക തടസ്സങ്ങളുണ്ട്. ഇന്ത്യയിലൊരിടത്തും ട്രഷറി എ.ടി.എമ്മില്ല. അതിന് റിസർവ് ബാങ്ക് അനുമതി ആവശ്യമാണ്".
- എ.എം.ജാഫർ, ട്രഷറി ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |