തിരുവനന്തപുരം: എ.ഐ.എസ്.എഫ് നേതാക്കളെ എസ്.എഫ്.ഐക്കാർ മർദ്ദിക്കുകയും വനിതാ നേതാവിനെ ജാതീയമായി അധിക്ഷേപിക്കുകയും ചെയ്ത ശേഷം മുഖ്യമന്ത്രിയുടെ പൊലീസ് എ.ഐ.എസ്.എഫ് നേതാക്കൾക്കെതിരെ കേസെടുത്തു. കള്ളക്കേസിൽ കുടുക്കിയത് ചോദ്യം ചെയ്യാൻ തന്റേടം കാണിക്കാത്ത അടിമകളായി സി.പി.ഐ നേതൃത്വം മാറിപ്പോയതിൽ കേരളം ലജ്ജിക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പ്രസ്താവിച്ചു.
മുന്നണിയിലും സർക്കാരിലും തിരുത്തൽ ശക്തിയായി പ്രവർത്തിച്ചിരുന്ന സി.പി.ഐ കേരള കോൺഗ്രസിന്റെ വരവോടെ ആട്ടും തുപ്പും ഏറ്റുവാങ്ങുന്ന നാണംകെട്ട പ്രസ്ഥാനമായി അധഃപതിച്ചു. പിണറായി വിജയന്റെ നിഴലായി സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രൻ മാറി. എ.ഐ.എസ്.എഫുകാരെ കള്ളക്കേസിൽ കുടുക്കിയതിലെ പ്രതിഷേധം മുഖ്യമന്ത്രിയെ നേരിൽ കണ്ട് രേഖപ്പെടുത്താനുള്ള തന്റേടം പോലും സി.പി.ഐ മന്ത്രിമാർക്കില്ലാതെ പോയത് അത്ഭുതപ്പെടുത്തുന്നതാണ്.
സി.പി.എമ്മിന്റെ സ്ത്രീസംരക്ഷണ വാദം വെറും തട്ടിപ്പാണെന്നും കോലം കെട്ടൽ മാത്രമാണതെന്നും കേരളീയ സമൂഹത്തിന് വ്യക്തമായി. വാളയാറിലും പാലത്തായിലും തിരുവനന്തപുരത്ത് ചോരക്കുഞ്ഞിനായി പോരാട്ടം നടത്തുന്ന അമ്മയുടെ കാര്യത്തിലായാലും സി.പി.എം ഒരിക്കലും ഇരയോടൊപ്പമായിരുന്നില്ല. സ്ത്രീപീഡകരായി പാർട്ടി നേതാക്കൾ വരുമ്പോൾ സ്ത്രീസുരക്ഷയിലും ഇരയ്ക്ക് നീതിയുറപ്പാക്കുന്നതിലും സി.പി.എമ്മിന് ഇരട്ടത്താപ്പും ഇരട്ട നീതിയുമാണ്.
സമീപകാലത്ത് അടൂർ, പാലക്കാട് തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ സി.പി.ഐ പ്രവർത്തകർ സി.പി.എം ഗുണ്ടകളിൽ നിന്ന് ഭീകരമർദ്ദനം ഏറ്റുവാങ്ങി അടിമകളെപ്പോലെ ജീവിക്കുന്നു. അവിടെയെല്ലാം പൊലീസ് നോക്കുകുത്തിയായി സി.പി.എമ്മിന്റെ താത്പര്യം സംരക്ഷിക്കുന്നു. സി.പി.ഐയ്ക്ക് പങ്കാളിത്തമുള്ള മന്ത്രിസഭയാണെങ്കിലും പൊലീസിന്റെ പൂർണ്ണ സംരക്ഷണം സി.പി.എമ്മുകാർക്ക് മാത്രം. ഇങ്ങനെ ദാസ്യവേല ചെയ്ത് എത്രനാൾ സി.പി.എമ്മിനൊപ്പം നിൽക്കാനാകുമെന്നത് കാലം തെളിയിക്കട്ടെയെന്നും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |