കൊച്ചി: അമിതവേഗത്തിൽ പാഞ്ഞ ബൈക്കുകളും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. പരിക്കേറ്റ നാലു പേരിൽ ഒരാളുടെ നില അതീവ ഗുരുതരം. എറണാകുളം കടവന്ത്ര കെ.പി.വള്ളോൻ റോഡിൽ വെള്ളിയാഴ്ച അർദ്ധരാത്രി 12.30 ഓടെയാണ് അസാധാരണമായ അപകടം.
മലപ്പുറം കൂവളമുക്കട കൊട്ടക്കല്ലിൽ അനീഷ് (26), എളമക്കര പൊറ്റക്കുഴി കുമ്മനാട്ട് വീട്ടിൽ എഡ്വേർഡ് (47) എന്നിവരാണ് മരിച്ചത്. കടവന്ത്ര സ്വദേശി ആരോൺ ജേക്കബ്, കോന്തുരുത്തി സ്വദേശി അനന്തു (22), തോമസ് (44), ജോസഫ് എന്നിവർക്കാണ് പരിക്ക്. അനന്തുവിന്റെ പരിക്കാണ് ഗുരുതരം.
അനീഷും ആരോണും അനന്തുവും സഞ്ചരിച്ച ഡ്യൂക്ക് ബൈക്ക് കെ.പി.വള്ളോൻ റോഡിലെ കരിമ്പുറത്ത് ജംഗ്ഷനിൽ വച്ച് എഡ്വേർഡും ജോസഫും സഞ്ചരിച്ച യമഹ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇവരെ ഹോണ്ട ആക്ടീവ സ്കൂട്ടറിൽ അനുഗമിച്ച തോമസിനും പരിക്കുപറ്റി.
ബൈക്കുകൾ രണ്ടും തകർന്ന് തരിപ്പണമായി. തൊട്ടടുത്ത ചെടികൾ വിൽക്കുന്ന നഴ്സറിയുടെ മതിലും തകർന്നു. അപകട സ്ഥലത്തിന് തൊട്ടടുത്ത് ആൾത്താമസമില്ല. അപകടം ആരും കണ്ടതുമില്ല. ഇതുവഴി പോയവർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലാക്കിയത്. സംഭവസ്ഥലം രക്തം തളംകെട്ടിയ നിലയിലായിരുന്നു.
എഡ്വേർഡ് റിട്ട. നാവിക ഉദ്യോഗസ്ഥനാണ്. പരിക്കേറ്റ തോമസും ജോസഫും നാവിക ഉദ്യോഗസ്ഥരും എഡ്വേർഡിന്റെ സുഹൃത്തുക്കളുമാണ്. ആന്റണിയുടെയും ഗ്രേസിയുടെയും മകനാണ് എഡ്വേർഡ്. ഭാര്യ: ജിൻസി. മക്കൾ: ആൻ റിനെയ്ര, സിസിലി.
അലുമിനിയം ഫാബ്രിക്കേഷൻ കോഴ്സ് പാസായ അനീഷ് കൊച്ചിയിൽ താമസിച്ച് ജോലി ചെയ്തു വരികയായിരുന്നു. പരേതനായ ഉണ്ണികൃഷ്ണന്റെയും നളിനിയുടെയും മകനാണ്. സഹോദരൻ അജീഷ്, അനശ്വര, അഞ്ജിമ.
മൃതദേഹങ്ങൾ എറണാകുളം ജനറൽ ആശുപത്രിയിൽ.
അപകടകാരണം അമിതവേഗം
കെ.പി.വള്ളോൻ റോഡിലൂടെ ഡ്യൂക്ക് ബൈക്കിൽ കടവന്ത്രയിലേക്ക് അമിതവേഗത്തിൽ വരികയായിരുന്നു അനീഷും രണ്ട് സുഹൃത്തുക്കളും. എതിരേ വന്ന എഡ്വേർഡും ജോസഫും സഞ്ചരിച്ച യമഹ ബൈക്കിലേക്ക് ഇവർ ഇടിച്ചുകയറി. മൂന്നു വാഹനങ്ങളും അമിതവേഗത്തിലായിരുന്നുവെന്നാണ് പൊലീസ് നിഗമനം. സ്കൂട്ടറിന് കാര്യമായ കേടുപാടുകളില്ല. സ്കൂട്ടർ എങ്ങനെ അപകടത്തിൽപ്പെട്ടെന്നും വ്യക്തമായ വിവരമില്ല.
അപകടത്തിന് ദൃക്സാക്ഷികൾ ഇല്ലാത്തതിനാൽ പൊലീസിനും വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. സ്ഥലത്തെ സി.സി.ടിവി കാമറകൾ പൊലീസ് പരിശോധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |