ചെന്നൈ: പ്രമുഖ ഹൃദ്രോഗ വിദഗ്ദ്ധനും ചെന്നൈ അപ്പോളോ ആശുപത്രി മെഡിക്കൽ സർവീസസ് ഡയറക്ടറുമായ പത്തനംതിട്ട അയിരൂർ കുരുടാമണ്ണിൽ ഡോ. കെ.എ. ഏബ്രഹാം (ആബി - 79) നിര്യാതനായി. രാജ്യം പദ്മശ്രീയും റെയിൽവേ ദേശീയ പുരസ്‌കാരവും നൽകി ആദരിച്ചിട്ടുണ്ട്. 30 വർഷത്തിലേറെ റെയിൽവേ സർവീസിൽ സേവനമനുഷ്ഠിച്ച അദ്ദേഹം പെരമ്പൂർ റെയിൽവേ ആശുപത്രിയെ രാജ്യത്തെ ഏറ്റവും മികച്ച റഫറൽ ആശുപത്രിയായി വളർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. 3 വർഷം ആർമി മെഡിക്കൽ കോറിൽ പ്രവർത്തിച്ച ഇദ്ദേഹത്തിന് ഇന്ത്യ – പാക് യുദ്ധസമയത്തെ സ്തുത്യർഹ സേവനത്തിന് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി പ്രശംസാപത്രം നൽകിയിരുന്നു.
ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് 12 മണിക്കൂറിനുള്ളിൽ രോഗിക്ക് ആശുപത്രി വിടാനാകുന്ന തരത്തിൽ ചികിത്സ ക്രമീകരിച്ചത് ഇദ്ദേഹത്തിന്റെ നേട്ടങ്ങളിലൊന്നാണ്. രക്തക്കുഴലുകളുടെ ഉൾഭാഗം കാണാനാകുന്ന ഇൻട്രാവാസ്‌കുലർ അൾട്രാസൗണ്ട്, ധമനികളിലെ തടസം നീക്കുന്ന റൊട്ടാബ്ലേഷൻ, കരോറ്റിഡ് ധമനിയിലെ സ്റ്റെന്റിംഗ് തുടങ്ങിയവ ദക്ഷിണേന്ത്യയിൽ ആദ്യമായി ചെയ്തതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. ലണ്ടനിലെ റോയൽ കോളേജ് ഒഫ് ഫിസിഷ്യൻസ്, അമേരിക്കൻ കോളേജ് ഒഫ് കാർഡിയോളജി എന്നിവിടങ്ങളിൽ ഫെലോയും ന്യൂയോർക്ക് അക്കാഡമി ഒഫ് സയൻസസ്, അമേരിക്കൻ ബിബ്ലിയോഗ്രഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ അംഗവുമായി. ഇരുന്നൂറിലേറെ ഗവേഷണപ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ഹാർട്ട് ഒഫ് ദ മാറ്റർ' എന്ന പുസ്തകം ശ്രദ്ധേയമാണ്.
പരേതനായ എൻജിനിയർ കെ.സി. ഏബ്രഹാമിന്റെയും പുത്തൻകാവ് കിഴക്കേത്തലയ്ക്കൽ അലക്‌സാൻഡ്രിനയുടെയും മകനാണ്. ഭാര്യ: കോട്ടയം പുള്ളിയിൽ ബേബി ഏബ്രഹാം. മക്കൾ: ഡോ. സിബി മാമ്മൻ, ആൻ ഏബ്രഹാം. മരുമകൻ: കണ്ടത്തിൽ അരുൺ മാമ്മൻ (വൈസ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ, എം.ആർ.എഫ്).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |