ആലുവ: കടുങ്ങല്ലൂർ സഹകരണബാങ്കിൽ മുക്കുപണ്ടം പണയംവെച്ച കേസിൽ ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. കിഴക്കേ കടുങ്ങല്ലൂർ ഇരുമ്പാപ്പുറം വീട്ടിൽ ഇസൈക്ക് മുത്തു (51), ഭാര്യ സജിത (45), കടുങ്ങല്ലൂർ കടേപ്പിള്ളിയിൽ അനിക്കുട്ടൻ (47) എന്നിവരാണ് ബിനാനിപുരം പൊലീസിന്റെ പിടിയിലായത്.
പ്രതികൾ കഴിഞ്ഞ 12ന് 27.8 ഗ്രാം വരുന്ന മുക്കുമാല പണയംവച്ച് 82,000 രൂപ വാങ്ങിയിരുന്നു. കഴിഞ്ഞ 20ന് വീണ്ടും മൂന്നുപവൻ തൂക്കമുള്ള മുക്കുപണ്ടം പണയംവയ്ക്കാൻ ശ്രമിച്ചപ്പോഴാണ് തിരിച്ചറിഞ്ഞത്. രണ്ടാംവട്ടം അനിക്കുട്ടനാണ് മുക്കുപണ്ടവുമായി ബാങ്കിലെത്തിയത്. സംശയം തോന്നിയതിനെത്തുടർന്ന് ജീവനക്കാർ ചോദ്യംചെയ്തപ്പോൾ മുത്തു നൽകിയതാണെന്ന് മൊഴിനൽകി. പിന്നീട് മുത്തുവിന്റെ ഭാര്യ ആദ്യം പണയം നൽകിയ ആഭരണങ്ങൾ പരിശോധിച്ചപ്പോൾ ഭൂരിഭാഗവും മുക്കുപണ്ടമാണെന്ന് ബോദ്ധ്യപ്പെട്ടു. തുടർന്ന് ബാങ്ക് അധികൃതർ ബിനാനിപുരം പൊലീസിനെ സമീപിക്കുകയായിരുന്നു.
തമിഴ്നാട് തിരുനെൽവേലി സ്വദേശിയായ മുത്തു 35 വർഷത്തോളമായി കടുങ്ങല്ലൂരിലാണ് താമസിക്കുന്നത്. മലയാളിയായ സജിതയെ വിവാഹം കഴിച്ചശേഷം കിഴക്കേ കടുങ്ങല്ലൂരിൽ ഫൈവ്സ്റ്റാർ ചിക്കൻ എന്ന സ്ഥാപനം നടത്തുകയാണ്. ഇതിനിടെ പ്രതികൾ മുക്കുപണ്ടം നൽകി ബാങ്കിൽനിന്ന് വായ്പയെടുത്ത പണം ഇന്നലെ തിരിച്ചടിച്ചിട്ടുണ്ട്.
ബിനാനിപുരം പൊലീസ് ഇൻസ്പെക്ടർ വി.ആർ. സുനിൽ, സബ് ഇൻസ്പെക്ടർ രഘുനാഥ്, എ.എസ്.ഐ മാരായ ജോർജ് തോമസ്, അനിൽകുമാർ, അബ്ദുൾ റഷീദ്, അബ്ദുൾ ജമാൽ, എസ്.സി.പി. ഒമാരായ നസീബ്, എസ്. ഹരീഷ് തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |