കുളത്തൂർ: സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി സ്ഥലം അളന്ന് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ കുളത്തൂർ കരിമണൽ ഭാഗത്ത് നാട്ടുകാർ തടഞ്ഞു. ഇന്നലെ രാവിലെയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ വൻ പൊലീസ് സന്നാഹത്തോടെ ഉദ്യോഗസ്ഥർ എത്തിയത്. എന്നാൽ പദ്ധതിയുടെ കാര്യത്തിലുള്ള അവ്യക്തതയും നടപടിക്രമങ്ങൾ പാലിക്കാത്തതും ചൂണ്ടിക്കാട്ടിയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. കെ -റെയിൽ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ സ്ഥലത്ത് പ്രതിഷേധ പ്രകടനവും നടത്തി. പദ്ധതി നടത്തിപ്പിൽ അനിശ്ചിതത്വവും അവ്യക്തതകളും നിലനിൽക്കെ സാമൂഹിക ആഘാതപഠനം പോലും നടത്താതെ സ്ഥലം ഏറ്റെടുക്കാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. ലാൻഡ് അക്വിസിഷൻ സ്പെഷ്യൽ തഹസിൽദാർ എൻ. ശ്രീകുമാരൻ, ഡെപ്യൂട്ടി തഹസിൽദാർ ഷിജു പി.അലക്സ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം അളന്ന് കല്ലിടാനെത്തിയത്.
പദ്ധതിക്കായി സർക്കാർ വാശിപിടിക്കുന്നു: വി. മുരളീധരൻ
കെ റെയിൽ പദ്ധതിയിൽ ദുരൂഹതകൾ നിലനിൽക്കുന്നുണ്ടെന്നും വലിയ തുക വായ്പയെടുത്ത് പദ്ധതി നടപ്പാക്കുമ്പോൾ കടം തിരിച്ചടയ്ക്കാനുള്ള പണം എങ്ങനെ കണ്ടെത്തുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നില്ലെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. പദ്ധതി ആവശ്യമില്ലെന്നാണ് റെയിൽവേ മന്ത്രാലയത്തിന്റെ നിലപാടെന്നാണ് അറിയാൻ കഴിഞ്ഞത്. എന്നിട്ടും സംസ്ഥാന സർക്കാർ പദ്ധതിക്കായി വാശിപിടിക്കുന്നത് എന്തിനാണെന്നറിയില്ലെന്നും മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |