തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ നടപടിയുമായി സി പി എം. ഡി വൈ എഫ് ഐ നേതാവും ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയുമായ അഡ്വ. ഷിജുഖാനും, അനുപമയുടെ അച്ഛൻ പി എസ് ജയചന്ദ്രനുമെതിരെയാണ് പാർട്ടി നടപടിയ്‌ക്കൊരുങ്ങുന്നത്.
ഷിജുഖാനെ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയേക്കും. സി പി എം ലോക്കൽ കമ്മിറ്റി അംഗമാണ് ജയചന്ദ്രൻ. പേരൂർക്കട ലോക്കൽ കമ്മിറ്റിയിൽ നിന്ന് ജയചന്ദ്രനെ ഒഴിവാക്കിയേക്കും.വിവാദം പാർട്ടിയ്ക്ക് നാണക്കേട് ഉണ്ടാക്കിയെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ ഏപ്രിലിലാണ് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് അനുപമ പരാതി നൽകിയത്. എന്നാൽ ഏപ്രിലിൽ പരാതി കിട്ടിയിട്ടില്ലെന്നായിരുന്നു സി ഡബ്ല്യൂ സി ചെയർപേഴ്‌സണിന്റെയും പൊലീസിന്റെയും വാദം. ഇത് പച്ചക്കള്ളമാണെന്നാണ് സൂചന. ഏപ്രിലിൽ സി ഡബ്ല്യൂ സി നടത്തിയ സിറ്റിംഗിൽ കൈയിലുള്ള എല്ലാ രേഖകളും ഹാജരാക്കണമെന്ന് പറയുന്നതിന്റെ ഓഡിയോ ഒരു സ്വകാര്യ ചാനൽ പുറത്തുവിട്ടു.
അതേസമയം അനുപമയുടെ പരാതിയിൽ പൊലീസ് നടപടി ആരംഭിച്ചു. ജനന രജിസ്റ്റർ അടക്കമുള്ള നിർണായക രേഖകൾ കസ്റ്റഡിയിലെടുത്തു. ആശുപത്രിയിലെയും പഞ്ചായത്തിലെയും രേഖകളാണ് ശേഖരിച്ചത്. പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് അനുപമ ആവർത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |