കൊച്ചി: പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിന്റെ പക്കൽ തിമിംഗലത്തിന്റെ അസ്ഥികളുമെന്ന് സംശയം. വാഴക്കാലയിലെ മോൻസന്റെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് അസ്ഥികള്‍ വനംവകുപ്പ് കണ്ടെടുത്തതോടെയാണ് സംശയം ബലപ്പെട്ടത്. മോന്‍സന്റെ കലൂരിലെ വീട് പരിശോധിക്കുന്നത് തൊട്ടുമുമ്പ് ഇവ സുഹൃത്തിന്റെ വീട്ടിലേക്ക് മാറ്റിയതെന്നാണ് കരുതുന്നത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ടെടുത്തത് തിമിംഗലത്തിന്റെ അസ്ഥി തന്നെയാണോ എന്ന് വ്യക്തമല്ല.
അതിനിടെ മോന്‍സന്റെ പേഴ്സണൽ ക്യാമറമാനെ പോക്‌സോ കേസിൽ ഉൾപ്പെടുത്തി പൊലീസ് അറസ്റ്റുചെയ്തു. മോൻസന്റെ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ മൊഴിയെ തുടർന്നായിരുന്നു അറസ്റ്റ്. മോൻസന്റെ ചില ജീവനക്കാരും തന്നെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു.
മകൾക്ക് ഉന്നത വിദ്യാഭ്യാസം നൽകാമെന്ന് പറഞ്ഞ് വീട്ടിൽ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നാണ് മോൻസനെതിരെ കുട്ടിയുടെ അമ്മ നൽകിയ പരാതി. കലൂരിലെ രണ്ട് വീടുകളിൽ വച്ച് നിരവധി വട്ടം പ്രതി പെൺകുട്ടിയെ ഉപദ്രവിച്ചുവെന്നും പീഡനത്തെ തുടർന്ന് ഗർഭിണിയായ മകളെ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിച്ചെന്നും പരാതിയിൽ പറയുന്നു.
മോൻസൺ അറസ്റ്റിലായതിന് പിന്നാലെ പെൺകുട്ടിയെ കാണാൻ ജീവനക്കാർ വീട്ടിലെത്തിയിരുന്നു എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. പോക്സോ പരാതി നൽകുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനാണ് ഇവർ ശ്രമിച്ചതെന്ന് സൂചന. ഇക്കാര്യത്തിലും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്. പെൺകുട്ടി മോൻസന്റെ വീട്ടിൽ താമസിച്ചതിന്റെ രേഖകളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |