തിരുവനന്തപുരം: ഈ മാസം 27ന് അദ്ധ്യയനത്തിന് അനുയോജ്യമായ വിധത്തിൽ സ്കൂളുകൾ സജ്ജമായെന്ന് ഹെഡ്മാസ്റ്റർമാരും പ്രിൻസിപ്പൽമാരും ഉറപ്പുവരുത്തണമെന്ന് മന്ത്രി വി.ശിവൻകുട്ടി നിർദ്ദേശിച്ചു. നവംബർ ഒന്നിനാണ് പ്രവേശനോത്സവത്തോടെ സ്കൂൾ തുറക്കുന്നത്.
എ.ഇ.ഒ,ഡി.ഇ.ഒ വഴി റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിന് നൽകണം. അദ്ധ്യാപകർക്ക് ഓരോ ക്ലാസിന്റെയും ചുമതല നൽകി അതത് ക്ലാസ് മുറികൾ സജ്ജമാക്കണം. 27ന് തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കുന്ന പി.ടി.എ യോഗം ചേർന്ന് ക്രമീകരണം വിലയിരുത്തണം. സ്കൂളുകൾ പൂർണമായി ശുചീകരിക്കണം. ഇഴജന്തുക്കളുടെ സാന്നിദ്ധ്യം ഇല്ല എന്ന് ഉറപ്പാക്കണം. സാനിറ്റൈസർ-തെർമൽ സ്‌കാനർ- ഓക്സിമീറ്റർ, ഉച്ചഭക്ഷണ പാചകം-വിതരണം, കുട്ടികൾക്ക് ഹോമിയോ പ്രതിരോധ മരുന്ന്, ഡോക്ടറുടെ സേവനം, ഹെൽപ്പ് ലൈൻ സംവിധാനം, സ്‌കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവയും ഉറപ്പാക്കണം.
സ്കൂൾ തലത്തിലായിരിക്കും പ്രവേശനോത്സവം. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വിദ്യാർത്ഥികളെ വരവേൽക്കാൻ ഓരോ സ്‌കൂളിലും സംവിധാനമുണ്ടാകും. പ്രധാന കവാടത്തിൽ അദ്ധ്യാപകരും തദ്ദേശ സ്ഥാപന പ്രതിനിധികളും കുട്ടികളെ വരവേൽക്കും
അക്കാഡമിക് മാർഗരേഖ രണ്ടുദിവസത്തിനുള്ളിൽ പ്രസിദ്ധീകരിക്കും. സ്‌കൂളിന്റെ പ്രവർത്തനങ്ങൾക്കുള്ള മാർഗരേഖയാണത്.
-വി.ശിവൻകുട്ടി, വിദ്യാഭ്യാസമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |