തിരുവനന്തപുരം : മരണാനന്തര അവയദാനത്തിലൂടെ ആറു പേർക്ക് പുതുജന്മം നൽകി തൃശൂർ ചായ്പ്പാൻകുഴി രണ്ടുകൈ തട്ടകത്ത് ഹൗസ് സ്വദേശി ആൽബിൻ പോൾ (30) യാത്രയായി.
മസ്തിഷ്‌ക മരണമടഞ്ഞ ആൽബിൻ പോളിന്റെ ഹൃദയം, കരൾ, രണ്ട് വൃക്കകൾ, രണ്ട് നേത്രപടലം എന്നിവയാണ്, സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി വഴി ദാനം ചെയ്തത്. പൗലോസ്,ബീന ദമ്പതികളുടെ മക്കളായ ആൽബിൻ പോളും സഹോദരൻ സെബിൻ പൗലോസും 18ന് രാവിലെ 3.15ന് നെടുമ്പാശേരി എയർപോട്ടിൽ ബന്ധുവിനെ യാത്രയാക്കി മടങ്ങവെ, സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇരുവരും അങ്കമാലി അപ്പോളോ ആശുപത്രി ഐ.സി.യുവിലായിരുന്നു. സഹോദരൻ ഭേദമായി ആശുപത്രി വിട്ടു. എന്നാൽ , ആൽബിന് കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണം സംഭവിച്ചു. പിതാവ് പൗലോസാണ് അവയവദാനത്തിന് സമ്മതമറിയിച്ചത്. ഗൾഫിലായിരുന്ന ആൽബിൻ പോൾ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തി എസ്.സി.ടി ഫെഡറേഷനിൽ ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യുട്ടീവായി താത്ക്കാലികമായി ജോലി നോക്കുകയായിരുന്നു. ഭാര്യ എയ്ഞ്ചൽ. ഒരു കുഞ്ഞുമുണ്ട്.
സംസ്ഥാനത്ത് അവയവ ദാനത്തിനായി രജിസ്റ്റർ ചെയ്തവരിൽ ആൽബിൻ പോളിന്റെ ഹൃദയവുമായി ചേർച്ചയില്ലാത്തതിനാൽ ഇക്കാര്യം ദേശീയ അവയദാന ഓഗനൈസേഷനെ അറിയിച്ചു. തുടർന്നാണ് ചെന്നൈയിലെ റെല ഹോസ്‌പിറ്റലിൽ ചികിത്സയിലുള്ള രോഗിക്ക് ഹൃദയം നൽകിയത്. വിമാന മാർഗമാണ് ചെന്നൈയിലേക്ക് ഹൃദയം കൊണ്ടു പോയത്. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്ക് നൽകും. മറ്റ് അവയവങ്ങൾ യോഗ്യരായ സ്വീകർത്താക്കൾക്ക് ഇന്ന് നൽകും. മൃതസഞ്ജീവനി നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അവയവദാന പ്രക്രിയ പൂർത്തീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |