കണ്ണൂർ: ശാസ്ത്രീയമായ പഠനങ്ങളും പരീക്ഷണങ്ങളും നടത്താതെ ആർസനിക് ആൽബമെന്ന ഹോമിയോ മരുന്ന് കുട്ടികളിൽ പരീക്ഷിക്കുന്നത് ഗുരുതരമായ ആരോഗ്യ, സാമൂഹിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് കണ്ണൂരിൽ നടന്ന ശിശുരോഗ വിദഗ്ധരുടെ (ഐ.എ.പി) സംസ്ഥാന സമ്മേളനം അഭിപ്രായപ്പെട്ടു.
ലോകത്തെവിടെയും കൊവിഡ് പ്രതിരോധത്തിന് ഈ മരുന്ന് ഉപയോഗിച്ചിട്ടില്ല. ആദ്യം മൃഗങ്ങളിലും പിന്നീട് യുവാക്കളായ വോളണ്ടിയർമാരിലും നടത്തുന്ന പരീക്ഷണത്തിനു ശേഷമേ കുട്ടികൾക്ക് ഏതൊരു മരുന്നും നൽകാവലൂ എന്ന ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പോലും മറികടന്നാണ് കേരളത്തിൽ സ്കൂൾ വിദ്യാർത്ഥികളിൽ ആർസെനിക് ആൽബം പരീക്ഷിക്കുന്നത്. ആർസെനിക്, ലെഡ് തുടങ്ങിയ ഹെവി മെറ്റലുകൾ വൃക്കകളെയും കരളിനെയും ഗുരുതരമായി ബാധിക്കുമെന്ന് ശാസ്ത്രം പറയുന്നുണ്ട്. സ്കൂൾ വിദ്യാർത്ഥികൾക്ക് ഇത് നൽകുന്നതിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
കണ്ണൂർ നോർത്ത് മലബാർ ചേംബർ ഹാളിൽ നടന്ന സമ്മേളനം ഐ.എ.പി സംസ്ഥാന പ്രസിഡന്റ് ഡോ. ടി.പി. ജയരാമൻ ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡന്റ് ഡോ. രമേശ് കുമാർ മുഖ്യാതിഥിയായിരുന്നു. ഡോ. എം.കെ. നന്ദകുമാർ, ഐഡി ചാപ്റ്റർ പ്രസിഡന്റ് ഡോ. അഞ്ചു ദീപക്, ഐ.എ.പി സംസ്ഥാന സെക്രട്ടറി ഡോ. ജോണി സെബാസ്റ്റ്യൻ, ബ്രാഞ്ച് പ്രസിഡന്റ് ഡോ. പത്മനാഭ ഷേണായി, ഡോ. നിഹാസ് നഹ, ഡോ. ഇർഷാദ്, ഡോ. അജിത് സുഭാഷ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |