SignIn
Kerala Kaumudi Online
Thursday, 25 April 2024 8.18 PM IST

വായ്പാ ഇടപാടുകാരെ വലച്ച് ഇ.എം.ഐ ബൗൺസ് ചാർജ്

emi

കൊച്ചി: കൊവിഡ് സൃഷ്‌ടിച്ച സാമ്പത്തിക ഞെരുക്കത്തിൽ നിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത വായ്‌പാ ഇടപാടുകാർക്ക് ബാങ്കുകളിൽ നിന്നും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും കിട്ടുന്ന ഇരുട്ടടിയാണ് 'ഇ.എം.ഐ" ബൗൺസ് ചാർജുകൾ. വായ്‌പയുടെ പ്രതിമാസ തിരിച്ചടവ് അഥവാ ഇ.എം.ഐ (ഇക്വേറ്റഡ് മന്ത്‌ലി ഇൻസ്‌റ്റാൾ‌മെന്റ്) മുടക്കിയാൽ ബാങ്കുകൾ/എൻ.ബി.എഫ്.സികൾ ഇടപാടുകാരനിൽ നിന്ന് ഈടാക്കുന്ന പിഴയാണിത്.

കൊവിഡ് പ്രതിസന്ധിക്കാലത്ത് റിസർവ് ബാങ്കിന്റെ നിർദേശാനുസരണം ബാങ്കുകളും എൻ.ബി.എഫ്.സികളും ഇടപാടുകാർക്ക് അനുവദിച്ച 'ഇ.എം.ഐ അവധിക്കാലം" (മോറട്ടോറിയം) കഴിഞ്ഞു. മോറട്ടോറിയം കാലയളവിൽ ബൗൺസ് ചാർ‌ജുകൾ ഉണ്ടായിരുന്നില്ല. അതിനുശേഷം വായ്‌പാ തിരിച്ചടവ് പുനഃക്രമീകരിച്ചവരും ബൗൺസ് ചാർജിൽ നിന്ന് രക്ഷപ്പെട്ടു.

മോറട്ടോറിയം, വായ്‌പാ പുനഃക്രമീകരണം എന്നിവയില്ലാത്തവരും സമ്പദ്‌പ്രതിസന്ധി നേരിടുന്നവരുമായ വായ്‌പാ ഇടപാടുകാരാണ് 'കനത്ത" ഇ.എം.ഐ ബൗൺസ് ചാർജുമൂലം വലയുന്നത്. ഇടപാടുകാരന്റെ മെയിൻ അക്കൗണ്ടിൽ നിന്ന് ബാങ്കുകൾ/എൻ.ബി.എഫ്.സികൾ ഓട്ടോമാറ്റിക്കായാണ് സാധാരണ ഇ.എം.ഐ പിടിക്കാറുള്ളത്. നിശ്‌ചിത തീയതിക്കും ചില ബാങ്കുകൾ അനുവദിച്ച ഗ്രേസ് കാലാവധിക്കും ശേഷവും ഇത്തരത്തിൽ ഇ.എം.ഐ പിടിക്കാനുള്ള ബാലൻസ് അക്കൗണ്ടിൽ ഇല്ലെങ്കിൽ പിഴ വീഴും.

സാധാരണ ഇ.എം.ഐ ഇത്തരത്തിൽ പിടിക്കാൻ ഓന്നോ രണ്ടോ ശ്രമം ബാങ്കുകൾ/എൻ.ബി.എഫ്.സികൾ നടത്തും. ശ്രമം പരാജയപ്പെട്ടാൽ ഉപഭോക്താവിൽ നിന്ന് പിഴ ഈടാക്കും. ഇലക്‌ട്രോണിക് ക്ളിയറൻസ് സർവീസ് (ഇ.സി.എസ്) ബൗൺസ് ചാർജ് എന്നാണിതിന് പറയുന്നത്. പലിശ, ലേറ്റ് പേമെന്റ് ഫീസ് എന്നിവയ്ക്ക് പുറമേയുള്ളതാണ് ഈ പിഴ. ഇത്തരത്തിൽ പിഴ ഈടാക്കുന്നത് റിസർവ് ബാങ്കിന്റെ അനുമതിയോടെയാണ്. നേരത്തേ ഇ.എം.ഐയുടെ രണ്ടു ശതമാനം വരെയായിരുന്നു പിഴ. ഇത് നാല് ശതമാനം വരെയാകാമെന്ന് റിസർവ് ബാങ്ക് പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്.

പ്രതിസന്ധിയുടെ ചെക്ക്

അക്കൗണ്ടിൽ നിന്ന് നേരിട്ട് വായ്‌പാത്തുക പിടിക്കുന്നതിന് പകരം ചില ഇടപാടുകാർ ചെക്ക് നൽകാറുണ്ട്. ചെക്ക് ബൗൺസായാൽ ഇ.എം.ഐ ബൗൺസിനേക്കാൾ കൂടുതലാണ് പിഴ. ഇലക്‌ട്രോണിക് ക്ളിയറൻസ് സർവീസ് (ഇ.സി.എസ്) ബൗൺസ് ചാർജ് പൊതുമേഖലാ ബാങ്കുകളേക്കാൾ കൂടുതൽ സ്വകാര്യ ബാങ്കുകളിലാണ്.

കഴിഞ്ഞ ഫെബ്രുവരിയിലെ കണക്കുപ്രകാരം എസ്.ബി.ഐ ഈടാക്കുന്ന ഇ.സി.എസ് ബൗൺസ് ചാർജ് ഓരോ ശ്രമത്തിനും 295 രൂപയാണ്. ചെക്ക് ബൗൺസിന് 500 രൂപ. സ്വകാര്യ ബാങ്കുകളിൽ ഇത് യഥാക്രമം 500, 750 രൂപവരെ. ചില സ്വകാര്യ ബാങ്കുകൾ രണ്ടാമത്തെ ശ്രമത്തിന് ഇരട്ടി പിഴയും ഈടാക്കുന്നുണ്ട്.

പിഴ ഒഴിവാക്കാൻ എന്ത് ചെയ്യണം?

ഇ.എം.ഐ അടയ്ക്കാനുള്ള ബുദ്ധിമുട്ട് ബാങ്കിനെ ബോദ്ധ്യപ്പെടുത്തി, വായ്‌പാ തിരിച്ചടവ് കാലാവധി പുനഃക്രമീകരിക്കാവുന്നതാണ്. ബൗൺസ് ചാർജ് തിരിച്ചുനൽകണമെന്ന അപേക്ഷ നൽകിയാൽ ചില ബാങ്കുകൾ പരിഗണിക്കാറുമുണ്ട്. ഇതിനായി ഉപഭോക്താവ് ബന്ധപ്പെട്ട ബാങ്കിനെ സമീപിക്കണം. നീതീകരിക്കാനാവാത്ത പിഴ ഈടാക്കപ്പെട്ടുവെങ്കിൽ ബാങ്കിംഗ് ഓംബുഡ്‌സ്മാനെയും സമീപിക്കാം.

 ഇടപാടുകാരനുമായുള്ള 'ലോൺ എഗ്രിമെന്റ്" പ്രകാരം സാധാരണ ബാങ്കുകൾ/എൻ.ബി.എഫ്.സികൾ ഇ.എം.ഐ പിടിക്കാൻ രണ്ട് ശ്രമങ്ങളാണ് പ്രതിമാസം നടത്തുക.

 ഓരോ ശ്രമം പരാജയപ്പെടുമ്പോഴും പിഴ ഈടാക്കും.

 ബാങ്കുകൾ/എൻ.ബി.എഫ്.സികൾ ഇതിലേറെ തവണ ഇ.എം.ഐ പിടിക്കാനുള്ള ശ്രമം നടത്തുകയോ അധികമായി പിഴ ഈടാക്കുകയോ ചെയ്‌താൽ ബാങ്കിംഗ് ഓംബുഡ്‌മാന് പരാതി നൽകണം.

 ബാങ്കിനെ സമീപിച്ച് ഓട്ടോ-ഡെബിറ്റ് ഓപ്‌ഷൻ ഒഴിവാക്കിയാൽ അക്കൗണ്ടിൽ നിന്ന് ഓട്ടോമാറ്റിക്കായി ഇ.എം.ഐ പിടിക്കുന്നത് ഒഴിവാക്കാം. ഇത് ഇ.സി.എസ് ബൗൺസ് ചാർജിൽ നിന്ന് രക്ഷിക്കും. വായ്‌പാ തിരിച്ചടവ് തുക നേരിട്ട് വായ്‌പാ അക്കൗണ്ടിലേക്ക് കൃത്യമായി അടച്ചാൽ മതി.

കൂടുന്ന ബൗൺസുകൾ

നാഷണൽ പേമെന്റ്‌സ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ (എൻ.പി.സി.ഐ) കണക്കുപ്രകാരം കഴിഞ്ഞ ജൂണിൽ 8.78 കോടി ഓട്ടോ ഡെബിറ്റ് അപേക്ഷകളാണ് ബാങ്കുകൾ/എൻ.ബി.എഫ്.സികളിൽ നിന്ന് ഇടപാടുകാർക്ക് ലഭിച്ചത്. ഇതിൽ 3.20 കോടി അപേക്ഷകളും (36.51 ശതമാനം) പരാജയപ്പെട്ടു.

വായ്‌പ തിരിച്ചടയ്ക്കാനാകാത്ത വിധം ഇടപാടുകാർ നേരിടുന്ന സമ്പദ്‌പ്രതിസന്ധി വ്യക്തമാക്കുന്നതാണ് ഈ കണക്ക്. മേയിലെ 35.91 ശതമാനത്തിൽ നിന്നാണ് ജൂണിൽ 'തിരിച്ചടവ് മുടക്കം" ഉയർന്നത്.

 സമ്പദ്‌പ്രതിസന്ധി ഇനിയും വിട്ടൊഴിഞ്ഞിട്ടില്ലെന്നതിനാൽ കനത്ത ഇ.സി.എസ് ബൗൺസ് ചാർജുകൾ ഈടാക്കുന്നതിൽ നിന്ന് ബാങ്കുകൾ/എൻ.ബി.എഫ്.സികൾ വിട്ടുനിൽക്കുകയോ പിഴത്തുക കുറയ്ക്കുകയോ ചെയ്യണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, EMI BOUNCE, CHECK BOUNCE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.