എരുമപ്പെട്ടി: വാടകയ്ക്ക് കാറുകളെടുത്ത് കടത്തികൊണ്ട് പോയി പൊളിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ രണ്ട് പേരെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ട്രിച്ചി സ്വദേശികളായ കാജപെട്ടൈ പശുമാടം ഫൈസൽ (32), ബീംനഗർ മാലികോയി സ്ട്രീറ്റ് അബ്ദുൾ അലീം (38) എന്നിവരാണ് അറസ്റ്റിലായത്. ഇൻസ്പെക്ടർ കെ.കെ ഭൂപേഷ്, എസ്.ഐ കെ.അബ്ദുൾ ഹക്കീം എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ തമിഴ്നാട്ടിൽ വച്ച് പിടികൂടിയത്. ചിറമനേങ്ങാട് സ്വദേശി ഷെഹിലിന്റെ കാർ വാടകയ്ക്കെടുത്ത് കടത്തികൊണ്ട് പോയ സംഭവത്തിലാണ് അറസ്റ്റ്്. സംഘത്തിലെ മുഖ്യ സൂത്രധാരൻ സഗീറിനെ മുമ്പ് മതിലകത്ത് വച്ച് എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ പേരിൽ കുന്നംകുളം, മതിലകം, തൃശൂർ വെസ്റ്റ് സ്റ്റേഷനുകളിലായി 12 കേസുകൾ നിലവിലുണ്ട്. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശൂർ സിറ്റി പൊലിസ് കമ്മീഷണർ ആർ.ആദിത്യയുടെ നിർദേശത്തെ തുടർന്നാണ് തമിഴ്നാട്ടിൽ അന്വേഷണം നടത്തിയത്. സംഘത്തിലെ മറ്റ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടൻ അറസ്റ്റിലാകുമെന്നും പൊലീസ് അറിയിച്ചു. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷെഫീക്ക്, അരുൺ, സിവിൽ പൊലീസ് ഓഫീസർ സുമേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |