കൊച്ചി: പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ ഇയാളുടെ മേക്കപ്പ്മാനെയും ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. സുഹൃത്തിന്റെ വീട്ടിൽ മോൻസൺ സൂക്ഷിച്ചിരുന്ന തിമിംഗിലത്തിന്റെ അസ്ഥിയെന്ന് സംശയിക്കുന്ന വസ്തു വനംവകുപ്പ് പിടിച്ചെടുത്തു.
മോൻസണിന്റെ മേക്കപ്പ്മാൻ ജോഷിയെയാണ് ഇന്നലെ അറസ്റ്റു ചെയ്തത്. കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മോൻസൺ പീഡിപ്പിച്ചെന്ന് പരാതി നൽകിയ പെൺകുട്ടി ജോഷിയും പീഡിപ്പിച്ചതായി മൊഴി നൽകിയിരുന്നു. കോടതിയിൽ ഹാജരാക്കിയ ജോഷിയെ റിമാൻഡ് ചെയ്തു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി പീഡനം നടന്ന കലൂരിലെ വീട്ടിലെത്തിച്ച് തെളിവെടുക്കും.
മോൻസൺ അറസ്റ്റിലാകുന്നതിന് ഏതാനും ദിവസം മുമ്പ് സുഹൃത്തിന്റെ കാക്കനാട് വാഴക്കാലയിലെ വീട്ടിലേക്ക് മാറ്റിയ തിമിംഗിലത്തിന്റെ അസ്ഥിയെന്ന് സംശയിക്കുന്ന വസ്തു വനം വകുപ്പാണ് ഇന്നലെ പിടികൂടിയത്. മൂന്നു മീറ്റർ വീതം നീളമുള്ള ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി തിമിംഗില അസ്ഥിയാണോയെന്ന് ഉറപ്പാക്കുമെന്ന് കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ജിയോ ബേസിൽ പോൾ പറഞ്ഞു.
മോൻസണിന്റെ പെൻഡ്രൈവ് നശിപ്പിച്ചതായി മാനേജരായിരുന്ന വിഷ്ണു മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. അറസ്റ്റിലായതിന് പിറ്റേന്നാണ് മോൻസണിന്റെ നിർദ്ദേശപ്രകാരം പെൻഡ്രൈവ് കത്തിച്ചു കളഞ്ഞത്. ചില രേഖകളുണ്ടെന്നാണ് മോൻസൺ പറഞ്ഞത്. വീട്ടിൽ അതിഥികളായി താമസിച്ചവരുടെ ഒളികാമറാ ദൃശ്യങ്ങളുൾപ്പെടെ പെൻഡ്രൈവിൽ സൂക്ഷിച്ചിരുന്നതായി അന്വേഷണസംഘം സംശയിക്കുന്നുണ്ടെങ്കിലും അതിനെക്കുറിച്ച് അറിയില്ലെന്ന് വിഷ്ണു പറഞ്ഞു. പോക്സോ പരാതി ഉന്നയിച്ച പെൺകുട്ടിയെ കണ്ടുസംസാരിച്ചത് മോൻസണിന്റെ നിർദ്ദേശപ്രകാരമാണ്. മോൻസണിന്റെ തട്ടിപ്പുകളെക്കുറിച്ച് അനിത പുല്ലയിലിന് അറിയാമായിരുന്നു. മോൻസണിന്റെ സുഹൃത്തായ ഐപ്പ് കോശിയുടെ കൈയിൽ തെളിവുകളുണ്ട്.
മോൻസൺ പറഞ്ഞപ്രകാരം പലരെയും ശാരീരികമായി ഉപദ്രവിച്ചതായി സുരക്ഷാ ഗാർഡായിരുന്ന മാത്യുവും വെളിപ്പെടുത്തി. സുരക്ഷയ്‌ക്ക് നിയോഗിച്ചർക്ക് കളിത്തോക്കുകളാണ് നൽകിയിരുന്നതെന്നും മാത്യു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |