ബീജീംഗ്: അതിർത്തിയിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതുൾപ്പെടെയുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി പുതിയ അതിർത്തി നിയമം പാസാക്കി ചൈന. നാഷണൽ പീപ്പിൾസ് കോൺഗ്രസ് സ്റ്റാന്റിംഗ് കമ്മിറ്റിയിലെ അംഗങ്ങളാണ് പുതിയ നിയമത്തിന് അംഗീകാരം നൽകിയത്. നിയമം അടുത്ത വർഷം ജനുവരി മുതൽ പ്രാബല്യത്തിൽ വരും.ഇന്ത്യ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളുമായി അതിർത്തി തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ചൈന പുതിയ നിയമം പാസാക്കിയിരിക്കുന്നത്.
രാജ്യത്തിന്റെ അതിർത്തി സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നതാണ് നിയമത്തിലെ പ്രധാന വ്യവസ്ഥ. അതിർത്തി മേഖലകളിൽ താമസിക്കുന്നവരുടെ സാമ്പത്തിക, സാമൂഹിക വികസനത്തിനുള്ള നടപടികൾ സ്വീകരിക്കും, അതിർത്തി മേഖലകളിലെ അടിസ്ഥാന സൗകര്യവികസനവും മെച്ചപ്പെടുത്തും തുടങ്ങിയ നിർദ്ദേശങ്ങളും നിയമത്തിലുണ്ട്. ആക്രമണം, നുഴഞ്ഞുകയറ്റം, പ്രകോപനം എന്നിവയിൽ നിന്ന് പീപ്പിൾസ് ലിബറേഷൻ ആർമിയും പീപ്പിൾസ് ആംഡ് പൊലീസ് ഫോഴ്സും രാജ്യത്തെ സംരക്ഷിക്കുമെന്നും നയമത്തിൽ വ്യക്തമാക്കുന്നു.
അതിർത്തിയിൽ യുദ്ധമോ സൈനിക സംഘർഷമോ ഉണ്ടായാൽ അതിർത്തി അടച്ചിടാമെന്നും നിയമത്തിൽ പറയുന്നുണ്ട്. അടുത്തിടയായി മ്യാൻമർ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അനധികൃത കടന്നു കയറ്റം വർദ്ധിച്ചത് ചൈനീസ് ഭരണകൂടത്തിന് തലവേദനയായിരിക്കുകയാണ്. ഇന്ത്യയും റഷ്യയും ഉൾപ്പെടെ 14 രാജ്യങ്ങളുമായി ഏകദേശം 22,000 കിലോമീറ്റർ അതിർത്തിയാണ് ചൈന പങ്കിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |