തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ സ്കൂളുകളിൽ പ്ലസ് വണിന് 10 ശതമാനം സീറ്റ് വർദ്ധിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി നിയമസഭയിൽ അറിയിച്ചു. താലൂക്കുതലത്തിലും വിദ്യാർത്ഥികളുടെ എണ്ണം കണക്കാക്കിയിട്ടുണ്ട്. 50 താലൂക്കുകളിൽ സീറ്റ് കുറവാണ്. അപേക്ഷകരുടെ എണ്ണം വർദ്ധിക്കുന്നത് പരിശോധിച്ചാകും പുതിയ ബാച്ചുകൾ അനുവദിക്കുകയെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.ഇതിനൊപ്പം പ്ലസ് വൺ പ്രവേശനത്തിന് നാലിന മാനദണ്ഡവും പ്രഖ്യാപിച്ചു.
ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകൾ കണ്ടെത്തി അവ ആവശ്യമുള്ള ജില്ലകളിലേക്ക് മാറ്റും, 20 ശതമാനം സീറ്റ് വർദ്ധിപ്പിച്ച ജില്ലകളിൽ സർക്കാർ സ്കൂളുകളിൽ 10 ശതമാനം കൂട്ടും, മാർജിനൽ സീറ്റ് വർദ്ധിപ്പിക്കാത്ത ജില്ലകളിൽ 10 ശതമാനം സീറ്റ് കൂട്ടും, സപ്ലിമെന്ററി അലോട്ട്‌മെന്റിന്റെ അടിസ്ഥാനത്തില്‍ സയന്‍സിന് താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കും എന്നിവയാണ് നാലിന മാനദണ്ഡങ്ങൾ.
എല്ലാ കുട്ടികൾക്കും പ്ലസ് വണ്‍ പ്രവേശനം കിട്ടുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. മുഴുവൻ എ പ്ലസ് കിട്ടിയതിൽ 5812 പേർക്ക് മാത്രമാണ് ഇനി പ്രവേശനം കിട്ടാനുള്ളതെന്നും അവര്‍ക്ക് പ്രവേശനം ഉറപ്പാക്കുമെന്നും ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി വ്യക്തമാക്കി. പ്ലസ് വൺ സീറ്റ് സംബന്ധിച്ച വിഷയത്തിൽ പ്രതിപക്ഷം നിയമസഭയ്ക്കുള്ളിലും പുറത്തും ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |