ഫുജൈറ: ഇന്ത്യൻ കായികപ്രേമികൾക്ക് ഇന്നലെ ദുഖത്തിന്റെ രാത്രിയായിരുന്നു. ചരിത്രത്തിലാദ്യമായി ഇന്ത്യ ലോകകപ്പിൽ ബദ്ധവൈരികളായ പാകിസ്ഥാനോട് തോറ്റു. പത്ത് വിക്കറ്റിന്റെ ആധികാരിക വിജയമായിരുന്നു പാകിസ്ഥാൻ ഇന്ത്യക്കു മേൽ സ്ഥാപിച്ചത്. എന്നാൽ ആ പരാജയത്തെ മറക്കാൻ സാധിക്കുന്ന അഭിമാന വിജയം ഇന്ത്യയുടെ അണ്ടർ -23 ഫുട്ബാൾ ടീം നേടിയത് അധികമാരും അറിഞ്ഞില്ല. ഏഷ്യൻ കപ്പ് ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ കരുത്തരായ ഒമാനെതിരേ 2-1ന്റെ തകർപ്പൻ ജയമാണ് മലയാളി താരമായ കെ പി രാഹുൽ കൂടി അംഗമായ ഇന്ത്യയുടെ യുവനിര സ്വന്തമാക്കിയത്. ഹോട്ട്സ്റ്റാറിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മത്സരം 76 ലക്ഷം പേർ കണ്ടപ്പോൾ വെറും 12000 പേരാണ് ഫുട്ബാൾ വിജയം ലൈവ് കണ്ടത്.
ഞായറാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ഫുജൈറ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആറാം മിനിറ്റിൽ റഹീം അലിയിലൂടെ ലീഡെടുത്ത ഇന്ത്യ 38ാം മിനിറ്റിൽ വിക്രം പ്രതാപിലൂടെ ലീഡുയർത്തി. മത്സരം അവസാനിക്കാൻ ഒരു മിനിറ്റ് മാത്രം ബാക്കിനിൽക്കേ വാലീദ് അൽ മുസൽമിയാണ് ഒമാന്റെ ആശ്വാസ ഗോൾ നേടി. ഈ ജയത്തോടെ ഇന്ത്യ ഗ്രൂപ്പ് ഇയുടെ തലപ്പത്ത് എത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |