തൃശൂർ: ഡോക്ടർ ദമ്പതികളെന്ന വ്യാജേന സമൂഹമാദ്ധ്യമങ്ങളിലൂടെ ആളുകളെ പരിചയപ്പെട്ട് തട്ടിപ്പിനിരയാക്കിയ മണിപ്പൂർ ദമ്പതികൾക്കെതിരെ കൂടുതൽ പരാതികൾ. സംസ്ഥാനത്തിനകത്തും പുറത്തും തട്ടിപ്പിനിരയായ നിരവധിയാളുകൾ പൊലീസിനെ സമീപിച്ചതോടെ ഇവരെ കസ്റ്റഡിയിൽ വാങ്ങാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
തട്ടിപ്പ് നടത്തിയത്
വിദേശഡോക്ടർ ചമഞ്ഞ്
ജപ്പാനിലെ വൻകിട ആശുപത്രികളിലെ സ്‌പെഷ്യലിസ്‌റ്റ് ഡോക്ടർമാരെന്ന വ്യാജേനയാണ് മണിപ്പുർ ഈസ്‌റ്റ് സർദാർ ഹിൽസ് സേനാപതി തയോംഗ് സ്വദേശികളായ റുഗ്നിഹുയ് കോം, ഭർത്താവ് ഹൃഗ്നിതേംഗ് കോമും വാട്ട്സ് ആപ്പിലും ഫേസ് ബുക്കിലും ട്വിറ്റർ, ഇൻസ്‌റ്റഗ്രം അക്കൗണ്ടുകളിലും പ്രത്യക്ഷപ്പെട്ടിരുന്നത്. പേരിന് മുമ്പിൽ ഡോക്ടറെന്ന വിശേഷണവും മെഡിക്കൽ ഡിഗ്രികളും പോസ്‌റ്റ് ഗ്രാജ്വേഷൻ യോഗ്യതകളും കൂട്ടിച്ചേർത്തിരുന്നതിനാലും ആരും ഇവരെ സംശയിച്ചതുമില്ല. സ്‌റ്റെതസ്‌കോപ്പണിഞ്ഞതും അല്ലാത്തതുമായ നിരവധി ഫോട്ടോകളും ഇരുവരും സമൂഹ മാദ്ധ്യമങ്ങളിൽ പോസ്‌റ്റ് ചെയ്തതോടെ ആർക്കും ഇവരിൽ ഒരു സംശയവും തോന്നിയില്ല. മലയാളികളും മറുനാട്ടുകാരുമായ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരെയും പ്രൊഫഷണലുകളിലെയും ഫ്രണ്ട് റിക്വസ്‌റ്റ് അയച്ച് സൗഹൃദം സ്ഥാപിച്ച് തട്ടിപ്പിനിരയാക്കുന്നതായിരുന്നു ഇവരുടെ രീതി. 70,000 പൗണ്ടും സ്വർണവും അയച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് തൃശൂർ സ്വദേശിനിയിൽ നിന്ന് 35 ലക്ഷത്തോളം തട്ടിയെടുത്ത കേസിൽ തൃശൂർ പൊലീസ് ഇവരെ അറസ്‌റ്റ് ചെയ്തതോടെയാണ് കേരളത്തിനകത്തും പുറത്തും നിന്ന് പരാതി പ്രവാഹം തുടങ്ങിയത്.
സമ്മാനം വാഗ്ദാനം ചെയ്യും
പാഴ്സൽ ഫീസായി പണം തട്ടും
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം വിദേശത്ത് നിന്ന് വിലപിടിപ്പുള്ള സമ്മാനം അയച്ചിട്ടുണ്ടെന്ന് പറയുകയാണ് തട്ടിപ്പിന്റെ ആദ്യപടി. പിന്നീട് പാഴ്സൽ കമ്പനിയിൽ നിന്നാണെന്ന് പറഞ്ഞ് വിളിച്ച് പാഴ്സലിനകത്ത് വിദേശ കറൻസിയും സ്വർണവുമാണെന്ന് വിശ്വസിപ്പിക്കും. റുഗ്നിഹുയിയാണ് ആളുകളെ ഫോണിൽ വിളിച്ചിരുന്നത്. ബാങ്ക് അക്കൗണ്ട് ഉണ്ടാക്കുകയും സിം കാർഡ് സംഘടിപ്പിക്കുകയുമാണ് ഭർത്താവ് ചെയ്തിരുന്നത്. തൃശൂർ സ്വദേശിനിക്ക് 70,000 പൗണ്ടും സ്വർണവും അയച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് അറസ്‌റ്റ്. വിദേശത്ത് നിന്ന് പണം കൈപ്പറ്റുന്നതിനുള്ള നികുതി, ഇൻഷ്വറൻസ്, പ്രോസസിംഗ് ഫീസ് തുടങ്ങിയ ആവശ്യങ്ങൾ പറഞ്ഞും വൻ തുക വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റും. ഡൽഹിയും ബംഗളൂരുവും കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. പ്രതികളിൽ നിന്ന് മൊബൈൽ ഫോണുകളും എ.ടി.എം, സിം കാർഡുകളും ചെക്ക് ബുക്കുകളും കണ്ടെടുത്തു. ബംഗളൂരുവിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. രണ്ട് മാസം കൂടുമ്പോൾ താമസസ്ഥലം മാറിയായിരുന്നു തട്ടിപ്പ്. സൈബർ ക്രൈം ഇൻസ്‌പെക്ടർ എ.എ.അഷറഫ്, എസ്.ഐ എം.ഒ.നൈറ്റ്, എ.എസ്.ഐ സതീഷ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |