ചെറുകാറുകളുടെയും ഫാമിലി സെഡാനുകളുടെയും നാടായ ഇന്ത്യയിൽ ഇപ്പോൾ വീശിയടിക്കുന്നത് എസ്.യു.വി തരംഗം! ഈ വർഷം ജൂലായ്-സെപ്തംബറിലെയും സെപ്തംബറിലെ മാത്രവും പാസഞ്ചർ വാഹന വില്പന കണക്കെടുത്താൽ സ്പോർട്സ് യൂട്ടിലിറ്റി വാഹനങ്ങളാണ് ഇന്ത്യക്കാർ ഏറ്റവുമധികം വാങ്ങിക്കൂട്ടിയത്. കഴിഞ്ഞമാസം രാജ്യത്ത് ഹാച്ച്ബാക്ക്, സെഡാൻ ശ്രേണികളിലായി നടന്നത് 64,235 യൂണിറ്റുകളുടെ കച്ചവടമാണ്. എസ്.യു.വികൾ നേടിയ വില്പന 87,720 യൂണിറ്റുകൾ. വാഹന നിർമ്മാതാക്കളുടെ കൂട്ടായ്മയായ സൊസൈറ്റി ഒഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സിന്റെ (സിയാം) കണക്കുപ്രകാരം ഇക്കഴിഞ്ഞ ജൂലായ്-സെപ്തംബറിൽ 3.67 ലക്ഷം എസ്.യു.വികൾ പുതുതായി നിരത്തുകളിലെത്തി. ഹാച്ച്ബാക്ക്, സെഡാൻ വില്പന 3.43 ലക്ഷമായിരുന്നു. എത്തിപ്പിടിക്കാവുന്ന വില, ആകർഷകമായ ഡിസൈനും ഉന്നത ഫീച്ചറുകളും മികച്ച സുരക്ഷാ സൗകര്യങ്ങളും, മികച്ച ഡ്രൈവിംഗ് ആസ്വാദനം, നാലിലേറെ പേരെ ഉൾക്കൊള്ളുന്നതും ദീർഘദൂരയാത്രകളെ മടുപ്പിക്കാത്തതും ആവശ്യത്തിന് ബൂട്ട് സ്പേസുമൊക്കെയുള്ള വിശാലമായ അകത്തളം തുടങ്ങിയ ഘടകങ്ങളാണ് എസ്.യു.വി തരംഗത്തിന്റെ കാരണങ്ങൾ. റോഡിൽ ഏവരുടെയും ശ്രദ്ധപതിക്കുമെന്നതും എസ്.യു.വികളെ പ്രിയമുള്ളതാക്കുന്നു. അമേരിക്ക, ചൈന, യൂറോപ്പ്, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ നേരത്തേ തന്നെ എസ്.യു.വികൾ വിപണിയുടെ മുന്തിയപങ്കും സ്വന്തമാക്കിയിരുന്നു. മെല്ലെയാണെങ്കിലും ഇന്ത്യയും ഇതേപാതയിലേറി എന്നാണ് വാഹന നിർമ്മാതാക്കൾ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |