ന്യൂഡൽഹി: ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ പാകിസ്ഥാന്റെ വിജയത്തിന്റെ സന്തോഷത്തിൽ ജമ്മു കാശ്മീരിലെ ചില പ്രദേശങ്ങളിൽ പടക്കങ്ങൾ കത്തിച്ച് ആഘോഷിച്ച ചിലരെ പിടികൂടിയതായ വാർത്തകൾ പുറത്ത് വന്ന് കഴിഞ്ഞു. ആറ് പേരെ ഇത്തരത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോഴിതാ ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പാക് വിജയം ആഘോഷിക്കുന്നവർക്ക് പിന്തുണയുമായി രംഗത്തെത്തുകയും വിരാട് കോഹ്‌ലിയിൽ നിന്ന് പഠിക്കാൻ ആളുകളെ ഉപദേശിക്കുകയും ചെയ്തിരിക്കുകയാണ്.
പാകിസ്ഥാന്റെ വിജയം ആഘോഷിച്ചതിന് കാശ്മീരികൾക്കെതിരെ എന്തിനാണ് ഇത്ര ദേഷ്യമെന്ന് മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു. ചിലർ കൊലപാതക മുദ്രാവാക്യങ്ങൾ പോലും ഉയർത്തുന്നു - രാജ്യദ്രോഹികളെ വെടിവയ്ക്കൂ.... ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം എത്രപേർ മധുരം വിതരണം ചെയ്ത് ആഘോഷിച്ചു എന്ന് ആരും മറന്നിട്ടില്ല. പാകിസ്ഥാൻ ടീമിനെ ആദ്യം അഭിനന്ദിച്ച വിരാട് കോഹ്‌ലിയെപ്പോലെ ശരിയായ സ്പിരിറ്റിൽ ഇത് എടുക്കുക. പാകിസ്ഥാൻ ബാറ്റ്സ്മാൻ റിസ്വാനുമായി സംസാരിക്കുന്ന വിരാട് കോഹ്‌ലിയുടെ ചിത്രവും മെഹബൂബ തന്റെ ട്വീറ്റിൽ പങ്കുവച്ചു.
Lets agree to disagree & take it in the right spirit like Virat Kohli who was the first to congratulate the Pakistani cricket team.
— Mehbooba Mufti (@MehboobaMufti) October 25, 2021
ഇന്ത്യയ്ക്കെതിരെ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെയായിരുന്നു പാകിസ്ഥാന്റെ ജയം. മത്സരത്തില്‍ ഇന്ത്യക്കെതിരെ ജയം നേടിയതോടെ ലോകകപ്പ് വേദിയില്‍ ഇന്ത്യക്കെതിരെ ഇതുവരെ ജയം നേടിയിട്ടില്ല എന്ന കുറവ് അവർ നികത്തുകയായിരുന്നു. ദുബായ് സ്റ്റേഡിയത്തിൽ ടോസ് നഷ്‌പ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 151റൺസെടുത്തപ്പോൾ വിക്കറ്റൊന്നും നഷ്ടമാകാതെ 17.5 ഓവറിൽ പാകിസ്ഥാൻ ലക്ഷ്യത്തിലെത്തി. ഓപ്പണർമാരായ നായകൻ ബാബർ അസമും (68), മുഹമ്മദ് റിസ്‌വാനും (78) നടത്തിയ മിന്നും പ്രകടനമാണ് പാകിസ്ഥാനെ നിഷ്‌പ്രയാസം വിജയത്തിലെത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |