മുംബയ്: പട്ടിക വിഭാഗം സംവരണത്തിൽ ജോലി കിട്ടാൻ സമീർ വാങ്ക്ഡെ മതം തിരുത്തിയെന്ന മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക്കിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി എൻ.സി.ബി സോണൽ ഡയറക്ടർ സമീർ വാങ്ക്ഡെ. ചിലർ തന്നെ ലക്ഷ്യമിടുകയാണെന്നും അതിനായി മരിച്ചുപോയ അമ്മയുടെ പേരിൽ വരെ ആരോപണമുന്നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സമീർ വാങ്ക്ഡെ മുസ്ലിമാണെന്നും ജോലിക്കായുള്ള പരീക്ഷയിൽ സംവരണം ലഭിക്കുന്നതിനായി അത് മറച്ചുവച്ച് സർട്ടിഫിക്കറ്റ് തിരുത്തിയെന്നുമായിരുന്നു നവാബ് മാലിക്കിന്റെ ആരോപണം. ചില രേഖകളും വാങ്ക്ഡെയുടെ നിക്കാഹിന്റെ ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടിരുന്നു. സമീർ ദാവൂദ് വാങ്ക്ഡെ എന്നാണ് യഥാർത്ഥ പേരെന്നും നവാബ് മാലിക് അവകാശപ്പെട്ടു. ഇതിനാണ് സമീർ വാങ്ക്ഡെ മറുപടി പ്രസ്താവനയിറക്കിയത്.
'എന്റെ പിതാവ് ധന്യദേവ് കച്രൂജി വാങ്കഡെ ഹിന്ദുവാണ്. എക്‌സൈസ് വകുപ്പിൽ സീനിയർ ഓഫീസറായാണ് അദ്ദേഹം വിരമിച്ചത്.പരേതയായ മാതാവ് സഹീദ മുസ്ലിമാണ്. 2006ൽ ഡോ. ശബ്ന ഖുറേഷിയെ സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്തു. 2016ൽ വിവാഹമോചനം നേടി. 2017ൽ ശിമാട്ടി ക്രാന്തി ദിനനാഥ് രെഡ്കരെ വിവാഹം ചെയ്തു.
മന്ത്രിയുടെ പ്രസ്താവന കുടുംബത്തെ മാനസികമായും വൈകാരികമായും സമ്മർദ്ദത്തിലാക്കിയെന്നും
' വാങ്ക്ഡെ പറഞ്ഞു.
തിരിച്ചടിച്ച് എൻ.സി.ബി
മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന്റെ മരുമകനും മയക്കുമരുന്ന് കേസിലെ പ്രതിയുമായ സമീർ ഖാന്റെ ജാമ്യം റദ്ദാക്കാൻ കോടതിയിൽ ആവശ്യപ്പെടുമെന്ന് എൻ.സി.ബി. വ്യക്തമാക്കി.
ജാമ്യ ഉപാധികൾ ലംഘിച്ചതായും ജാമ്യം റദ്ദാക്കാൻ ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്നും എൻ.സി.ബി സൂചന നൽകി.
ജനുവരി 13നാണ് സമീർ ഖാൻ അറസ്റ്റിലായത്. എട്ട് മാസത്തെ ജയിൽവാസം കഴിഞ്ഞ് സെപ്തംബർ 27നാണ് ജാമ്യം ലഭിച്ചത്. മരുമകനെ കള്ളക്കേസിൽ കുടുക്കിയെന്നാണ് നവാബ് മാലികിന്റെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |