തിരുവനന്തപുരം: വെള്ളപ്പൊക്കം തടയാനുള്ള 'റൂം ഫോർ റിവർ' പദ്ധതിക്കായി വിശദ പ്രോജക്ട് റിപ്പോർട്ട് തയാറാക്കുമെന്നും കനാലുകളുടെ ആഴവും വീതിയും വർദ്ധിപ്പിച്ചു വെള്ളം സുഗമമായി ഒഴുകുന്നതിന് ആവശ്യമായ ശാസ്ത്രീയ പ്രവർത്തനങ്ങൾ നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
പമ്പ, അച്ചൻകോവിൽ, മണിമല നദികളിലെ ജലമാണ് കുട്ടനാട്ടിലെ പ്രളയത്തിന്റെ പ്രധാന കാരണം. ഇതിൽ പമ്പ, അച്ചൻകോവിൽ നദികളിലെ ജലം കടലിലേക്ക് പതിക്കുന്നത് തോട്ടപ്പള്ളി സ്പിൽവേ വഴിയാണ്. കടലിലേക്ക് ജലമൊഴുക്കാൻ 360 മീറ്റർ വീതിയിൽ പൊഴി മുറിച്ച് ആഴം വർദ്ധിപ്പിച്ചതിനാൽ ഇത്തവണ പ്രളയ തീവ്രത ഗണ്യമായി കുറഞ്ഞു.
വേമ്പനാട്ട് കായൽ മുതൽ മണികണ്ഠനാറ് വരെയുള്ള ചെങ്ങണ്ടയാറിന്റെ ആഴം കൂട്ടി. വെള്ളം കൂടുതൽ കെട്ടിനിൽക്കുന്നത് ഒഴിവാക്കാൻ 'റൂം ഫോർ വേമ്പനാട്' ഉൾപ്പെടെയുള്ള പദ്ധതികളും നടപ്പാക്കുന്നുണ്ട്. തുടർച്ചയായി മഴക്കെടുതിയുണ്ടാകുന്നതിനാൽ ഇനിയുള്ള നിർമാണങ്ങളും മുൻ വർഷങ്ങളിലുണ്ടായ പ്രളയത്തിൽ തകർന്ന ആസ്തികളുടെ പുനർനിർമാണത്തിന്റെ മാതൃകയിലാണു നടപ്പാക്കുകയെന്നും എം.എം. മണിയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |