ധർണ 27ന് സെക്രട്ടേറിയറ്റിന് മുന്നിൽ
തിരുവനന്തപുരം: ജി.എസ്.ടി ഉദ്യോഗസ്ഥരുടെ നിരന്തര പീഡനങ്ങളിൽ പ്രതിഷേധിച്ച് സ്വർണ വ്യാപാരികൾ സമരത്തിലേക്ക് കടക്കുന്നു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷന്റെ (എ.കെ.ജി.എസ്.എം.എ) നേതൃത്വത്തിലുള്ള സ്വർണ വ്യാപാരികളുടെ പ്രതിഷേധ ധർണ 27ന് സെക്രട്ടേറിയറ്റ് പടിക്കൽ നടക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
കേരളത്തിലെ സ്വർണക്കടകളുടെ മുന്നിൽ തമ്പടിച്ച് ജി.എസ്.ടി ഉദ്യോഗസ്ഥർ ഉപഭോക്താക്കളെയും പൊതുജനങ്ങളെയും പരിശോധിക്കുകയാണെന്ന് എ.കെ.ജി.എസ്.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.ബി. ഗോവിന്ദൻ പറഞ്ഞു. സ്വർണപ്പണിക്കാരുടെ തൊഴിൽ തടസപ്പെടുത്തുന്ന ഉദ്യോഗസ്ഥർ, നിർമ്മാണശാലകളിൽ നിന്നും ഹാൾമാർക്കിംഗ് സെന്ററുകളിൽ നിന്നും സ്വർണം പിടിച്ചെടുക്കുകയാണ്. തൃശൂർ, ആലപ്പുഴ, കരുനാഗപ്പള്ളി ഭാഗങ്ങളിൽ സ്വർണവ്യാപാരികളെയും സ്വർണപ്പണിക്കാരെയും ഓടിച്ചിട്ട് പിടിക്കുകയാണ്. ഫോണിലും ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുന്നു.
രേഖകളെല്ലാം ഹാജരാക്കിയാലും 100 ശതമാനം തുക പിഴ ചുമത്തുകയാണ്. ജി.എസ്.ടി രജിസ്‌ട്രേഷൻ ആവശ്യമില്ലാത്തവരെയും പീഡിപ്പിക്കുന്നു. ജി.എസ്.ടി ഉദ്യോഗസ്ഥരെ ശമ്പളത്തിന് പുറമേ സ്വർണം പിടിക്കാൻ പ്രത്യേക ആനുകൂല്യം നൽകി അഴിമതി നടത്താൻ കയറൂരിവിട്ട സർക്കാർ നടപടി പുനഃപരിശോധിക്കണം. സർക്കാരിന് ഏറ്റവുമധികം നികുതി നൽകുന്ന സ്വർണമേഖലയെ സംഘർഷത്തിലേക്ക് തള്ളിവിടരുതെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |