തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ ഉരുൾപൊട്ടൽ ഉൾപ്പെടെ ദുരന്തമുണ്ടായ ഒരിടത്തും അതിതീവ്ര മഴയുണ്ടാവുമെന്നോ ആളുകളെ മാറ്റിപ്പാർപ്പിക്കണമെന്നോ കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്ന് മന്ത്രി കെ. രാജൻ നിയമസഭയിൽ പറഞ്ഞു. എല്ലാ മുന്നറിയിപ്പുകൾക്കും വിരുദ്ധമായ പ്രതിഭാസമാണ് ഉണ്ടായതെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ, ദുരന്തത്തെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നൽകാതെ ജനങ്ങളെ സർക്കാർ കൊടുംഭീതിയിലാക്കിയെന്നും ദുരന്തനിവാരണം വികലമായാണ് കൈകാര്യം ചെയ്തതെന്നും പ്രതിപക്ഷം ആരോപിച്ചു. തുടർച്ചയായി ദുരന്തങ്ങളുണ്ടായിട്ടും മെച്ചപ്പെട്ട ദുരന്തനിവാരണ സംവിധാനമുണ്ടാക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
കാലാവസ്ഥാവിവരങ്ങൾക്ക് ഭീമമായ തുക നൽകി സ്വകാര്യ ഏജൻസികളെ നിയോഗിച്ചെങ്കിലും വിവരങ്ങൾ വിശകലനം ചെയ്ത് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനാവുന്നില്ലെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ കുറ്റപ്പെടുത്തി. കാലാവസ്ഥാവ്യതിയാന പഠനകേന്ദ്രത്തിന് കേന്ദ്രസർക്കാർ നൽകിയ അഞ്ചുകോടി വകമാറ്റി. കൊച്ചി സർവകലാശാല മുന്നറിയിപ്പ് നൽകിയിട്ടും ദുരന്തമുണ്ടായശേഷമാണ് സർക്കാർ ജാഗ്രത പ്രഖ്യാപിച്ചതെന്നും തിരുവഞ്ചൂർ ആരോപിച്ചു.
മൂന്ന് സ്വകാര്യ ഏജൻസികളുടെ കാലാവസ്ഥാവിവരങ്ങൾ ലഭ്യമാണെങ്കിലും അതിന്റെ അടിസ്ഥാനത്തിൽ ഔദ്യോഗികമായി ജാഗ്രത പ്രഖ്യാപിക്കാനാവില്ലെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. നിലവിലെ ഉരുൾപൊട്ടൽ ഭൂപടം പുതുക്കണം. ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങൾ ഭൂപടത്തിൽ മിതമായ സാദ്ധ്യതയുള്ള മേഖലകളാണ്. അണക്കെട്ടുകളുടെ നിയന്ത്രണത്തിൽ അതീവജാഗ്രത പുലർത്തിയെന്നും വിദഗ്ദ്ധസമിതി 17തവണ യോഗം ചേർന്നാണ് വെള്ളം തുറന്നുവിടാൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
തുടർച്ചയായി അഞ്ചുവർഷം ദുരന്തങ്ങളുണ്ടായിട്ടും ദുരന്തനിവാരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. 2018ലെ മഹാപ്രളയകാലത്തുള്ള അതേ സംവിധാനങ്ങളാണ് ഇപ്പോഴുമുള്ളത്. കേന്ദ്ര കാലാവസ്ഥാവകുപ്പ് 12നുതന്നെ മഴ മുന്നറിയിപ്പ് നൽകിയിട്ടും ഒന്നും കിട്ടിയില്ലെന്നാണ് സർക്കാർ പറയുന്നത്.
''
ഒക്ടോബർ 16ന് രാവിലെ വരെ കാലാവസ്ഥാവകുപ്പ് ഒരു മുന്നറിയിപ്പും നൽകിയില്ല.
-മന്ത്രി കെ. രാജൻ
''
ദുരന്ത നിവാരണത്തിനായി 7,000 കോടി രൂപയിലേറെ കൈയിലുണ്ടായിട്ടും ഒന്നും ചെയ്യാൻ സർക്കാരിനായില്ല.
- തിരുവഞ്ചൂർ രാധാകൃഷ്‌ണൻ
''
രക്ഷാപ്രവർത്തനത്തിന് പ്രോട്ടോക്കോളില്ലാത്ത ഏക സംസ്ഥാനം കേരളമാണ്.
-പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ
സഭയിൽ പ്രതിപക്ഷ ആരോപണം
ദുരന്തമുണ്ടായപ്പോൾ ദുരന്തനിവാരണ അതോറിട്ടി
തലവൻ വിദേശത്ത്, ഓഖി സമയത്തും സ്ഥലത്തില്ല
പ്രളയ ദുരന്തമുണ്ടായപ്പോൾ, രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകേണ്ട സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി തലവൻ വിദേശത്തായിരുന്നെന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചു. ഓഖി ചുഴലിക്കാറ്റുണ്ടായപ്പോഴും ഇദ്ദേഹം വിദേശത്തായിരുന്നു. വിദേശകാര്യവകുപ്പ് നൽകി അദ്ദേഹത്തെ വിദേശത്തു തന്നെ കുടിയിരുത്തുന്നതാണ് കേരളം രക്ഷപ്പെടാൻ നല്ലതെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പരിഹസിച്ചു. സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്റർ മേധാവിയും ദുരന്തനിവാരണ അതോറിട്ടി മെമ്പർ സെക്രട്ടറിയുമായ ശേഖർ കുര്യാക്കോസ് വിദേശത്ത് പോയതിനെക്കുറിച്ചാണ് പ്രതിപക്ഷം സഭയിൽ ഉന്നയിച്ചത്.
എന്നാൽ, ദുരന്തനിവാരണ അതോറിട്ടിയുടെ ചെയർമാൻ മുഖ്യമന്ത്രിയാണെന്ന് മന്ത്രി കെ. രാജൻ മറുപടി നൽകി. ദുരന്തനിവാരണ അതോറിട്ടിയിൽ ഒരേയൊരു വിദഗ്ദ്ധനേയുള്ളൂവെന്നും അദ്ദേഹത്തെ ദുരന്ത ദിനത്തിൽ കാണാതായതിനെക്കുറിച്ചാണ് ഞങ്ങൾ പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്റി ഈ ആരോപണങ്ങൾക്ക് മറുപടി നൽകിയില്ല.
'കൈപ്പുസ്തകം തമാശകൾ നിറഞ്ഞത്'
കാലാവസ്ഥ പ്രവചനത്തിന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പുകളെ മാത്രം ആശ്രയിക്കാതെ നാസയുടെയും യൂറോപ്യൻ യൂണിയന്റെയും സൗജന്യമായി ലഭിക്കുന്ന വിവരങ്ങൾ കൂടി ഉപയോഗിക്കണമെന്നും ദുരന്തനിവാരണ അതോറിട്ടിയുടെ കാലാവസ്ഥാനിരീക്ഷണ വിഭാഗം എന്താണ് ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചോദിച്ചു. അറബിക്കടലിലെ ന്യൂനമർദ്ദം ദിശമാറിയതായി തൃശൂർ ജില്ലാ കളക്ടർ റിപ്പോർട്ട് ചെയ്തിട്ടും തീവ്രമഴയുണ്ടാവുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടും ഒന്നും ചെയ്തില്ല. ദുരന്തനിവാരണ കൈപ്പുസ്തകം തമാശകൾ നിറഞ്ഞതാണ്. ദുരന്തനിവാരണത്തിന് ഓരോ ജില്ലയിലും പ്രത്യേക പ്ലാൻ വേണം. എല്ലാ ഏജൻസികളുടെയും വിവരം ശേഖരിച്ച് ശക്തമായ മുന്നറിയിപ്പ് സംവിധാനം സജ്ജമാക്കുകയാണ് വേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |