കൊച്ചി: വടുതല കായലിൽ ബണ്ടുപോലെ അടിഞ്ഞുകൂടിയ മാലിന്യങ്ങളും ചെളിയും കഴിയുന്നത്ര നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കാൻ സർക്കാരോ ജില്ലാ ഭരണകൂടമോ ഉടൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടിയാവശ്യപ്പെട്ട് ഗാന്ധിനഗർ സ്വദേശിനി കെ.ജെ. ട്രീസ ഉൾപ്പെടെ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.
വടുതല കായലിൽ 2.15 ലക്ഷം ക്യുബിക്മീറ്റർ അവശിഷ്ടങ്ങളും ചെളിയും അടിഞ്ഞു കൂടി രൂപപ്പെട്ട ബണ്ട് നീക്കം ചെയ്താൽ ഏലൂർ, കളമശേരി, മുപ്പത്തടം, ആലുവ മേഖലകളിലെ വെള്ളക്കെട്ട് ഒഴിവാക്കാമെന്ന് ഇറിഗേഷൻ വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർ റിപ്പോർട്ട് നൽകിയിരുന്നു. വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ നിർമ്മാണത്തിന്റെ അവശിഷ്ടങ്ങൾ അടിഞ്ഞു കൂടിയാണ് ബണ്ട് രൂപപ്പെട്ടതെന്നും അല്ല ക്രമേണയുണ്ടായ പ്രതിഭാസമാണിതെന്നും വാദങ്ങളുണ്ടെന്ന് കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ചപ്പോൾ സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ടെർമിനൽ നിർമ്മാണത്തിനുള്ള കരാർപ്രകാരം അവസാന ബില്ലുകൾ മാറുന്നതിനു മുമ്പുതന്നെ വർക്ക് സൈറ്റിലെ മാലിന്യങ്ങൾ നീക്കം ചെയ്തിരുന്നെന്ന് അഫ്കോൺസ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയും ഇതു പരിശോധിച്ചു ഉറപ്പാക്കിയതാണെന്നു റെയിൽവെ നിഗം ലിമിറ്റഡും വാദിച്ചു. എന്നാൽ സർക്കാർ എതിർത്തു. 2010 നുശേഷം ഒന്നും ചെയ്തിരുന്നില്ലെന്നും ഇതു വൃത്തിയാക്കാമെന്നും അഫ്കോൺ വിശദീകരിച്ചതു കോടതി രേഖപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. വടുതല കായലിലെ അവശിഷ്ടങ്ങളൾ നീക്കം ചെയ്തില്ലെങ്കിൽ നഗരത്തെ കാത്തിരിക്കുന്നത് ദുരന്തമായിരിക്കുമെന്ന് പറഞ്ഞ ഹൈക്കോടതി സർക്കാരിനും ജില്ലാ ഭരണകൂടത്തിനും എന്തു ചെയ്യാനാവുമെന്ന് ആരാഞ്ഞു. ചെളിയും അവശിഷ്ടങ്ങളും അടിഞ്ഞു കൂടിയതിന്റെ ഉത്തരവാദിത്വം ആർക്കെന്ന് പരിശോധിക്കണമെന്നും കഴിയാവുന്നത്ര അവശിഷ്ടങ്ങൾ നീക്കം ചെയ്യാമെന്നും സർക്കാർ വിശദീകരിച്ചു 2.15 ലക്ഷം ക്യുബിക്മീറ്റർ അവശിഷ്ടം നീക്കം ചെയ്യുന്നത് ശ്രമകരമായ ജോലിയാണെന്നും വ്യക്തമാക്കി. എന്നാൽ ഉത്തരവാദിത്വം പരിശോധിച്ചു തീരുമാനമെടുക്കുന്നതുവരെ കാത്തു നിൽക്കാനാവില്ലെന്നും മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യാൻ ജില്ലാ ഭരണകൂടമോ ചുമതലപ്പെട്ട സർക്കാർ വിഭാഗമോ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഹർജി നവംബർ 16 നു വീണ്ടും പരിഗണിക്കും.
ബണ്ട് രണ്ടര കിലോമീറ്ററിലേറെ നീളം (വടുതല ഡോൺബോസ്‌കോ മുതൽ മുളവുകാട് വരെ). 15.6 ലക്ഷം ക്യുബിക് മീറ്റർ: എക്കലും മണലും അടക്കം നീക്കാനുള്ള അവശിഷ്ടം 24.3 കോടി: പൊളിക്കാനുള്ള ചെലവ് റെയിൽവേ മേൽപ്പാലം 4.62 കിലോമീറ്റർ: നീളം (ഇടപ്പള്ളി - വല്ലാർപാടം) അഫ്കോൺസ് ഗോശ്രീ പാലം, എൽ.എൻ.ജി ടെർമിനൽ, കൊച്ചിൻ പോർട്ടിലെ പദ്ധതികളിൽ പങ്കാളികൾ. മുംബയാണ് ആസ്ഥാനം. വെള്ളപ്പൊക്കം 2018ലേതിന് സമാനമായ പ്രളയ സാഹചര്യമുണ്ടാക്കാൻ പോന്നതാണ് ബണ്ടെന്നും 50കിലോമീറ്ററിലേറെ വിസ്തൃതിയിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും ജലസേചന വകുപ്പിന്റെ മുന്നറിയിപ്പ്. ആയിരകണക്കിന് കുടുംബങ്ങൾ ദുരിതത്തിലാവും. തർക്കം റെയിൽവേ, റെയിൽവേയുടെ നിർമ്മാണ വിഭാഗമായ ആർ.വി.എൻ.എൽ, നിർമ്മാതാക്കളായ അഫ്‌കോൺസ് എന്നിവർ തമ്മിലുള്ള അഭിപ്രായ വ്യത്യാസം കീറാമുട്ടി. ഉപകരാർ നൽകിയതിനാൽ ഉത്തരവാദിത്തമില്ലെന്ന് റയിൽവേയും ആർ.വി.എൻ.എല്ലും ബണ്ട് 2011ൽ നീക്കിയിരുന്നുവെന്ന് അഫ്‌കോൺസിന്റെ വിചിത്ര വാദം. സോഷ്യൽ വെൽഫെയർ ആക്ഷൻ സൊസൈറ്റി (സ്വാസ്) ആണ് ബണ്ട് പ്രശ്‌നം വീണ്ടും സജീവമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |