ജയ്‌പൂർ: രാജസ്ഥാനിലെ ജയ്‌പൂരിൽ വികൃതി കാട്ടിയ കുട്ടികളെ എട്ട് മണിക്കൂർ തലകീഴായി കെട്ടിത്തൂക്കി രക്ഷിതാക്കൾ. ആറും പത്തും വയസുള്ള കുട്ടികളോടാണ് ക്രൂരത കാട്ടിയത്.
കുട്ടികളെ കാലിൽ ചങ്ങല ഉപയോഗിച്ച് തലകീഴാക്കി കെട്ടിത്തൂക്കിയ ശേഷം രക്ഷിതാക്കൾ ഇരുവരും ജോലിക്ക് പോകുകയായിരുന്നു. എട്ടു മണിക്കൂറോളം കുട്ടികൾ തൂങ്ങിക്കിടന്ന് കരഞ്ഞു. വൈകിട്ടോടെ, കരച്ചിൽ കേട്ടെത്തിയ സമീപവാസികളാണ് കുട്ടികളുടെ ദാരുണാവസ്ഥ കണ്ടത്.
ഇവർ ഉടൻ പൊലീസിനെയും കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു സംഘടനയെയും വിവരമറിയിക്കുകയായിരുന്നു.
പൊലീസ് രക്ഷിതാക്കളെ വീട്ടിലേക്ക് വിളിച്ചുവരുത്തി. എന്നാൽ, കുട്ടികൾ വികൃതി കാട്ടിയതിനാണ് ശിക്ഷിച്ചതെന്നും ഇനിയും ചെയ്യുമെന്നുമായിരുന്നു രക്ഷിതാക്കളുടെ മറുപടി. തുടർന്ന് രക്ഷിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പല ദിവസങ്ങളിലും വീട്ടിൽ നിന്ന് കുട്ടികളുടെ കരച്ചിൽ കേൾക്കാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. കുട്ടികളെ രക്ഷിതാക്കൾ ക്രൂരമായി മർദ്ദിക്കുകയും പട്ടിണിക്കിടുകയും ചെയ്യാറുണ്ടെന്നും ചിലർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |