ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137.7 അടിയായി ഉയർന്നു. വൃഷ്ടിപ്രദേശത്തു ഇന്നലെ പകൽ മഴ കുറവായിരുന്നതിനാൽ ജലനിരപ്പ് പതിയെ ആണ് ഉയർന്നിരുന്നത്. എന്നാൽ ഇന്നലെ വൈകിട്ട് തുലാവർഷം ആരംഭിച്ചതിനാൽ മഴ ശക്തമായിട്ടുണ്ട്. ഇതോടെ ഡാമിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് സെക്കൻഡിൽ 9200 ഘനഅടിയായി കൂടി. തമിഴ്‌നാട് വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് സെക്കൻഡിൽ 2200 ഘന അടിയാണ്. വൈഗ അണക്കെട്ടിൽ ജലനിരപ്പ് 58.66 അടിയായി ഉയർന്നു. 71 അടി ആണ് വൈഗയുടെ പരമാവധി സംഭരണശേഷി. 2014ൽ സുപ്രീംകോടതി അനുവദിച്ച പരമാവധി സംഭരണ ശേഷിയായ 142 അടിയെത്തുമ്പോൾ മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടർ തുറന്ന് ജലമൊഴുക്കും.
പൃഥിരാജിന്റെ
കോലംകത്തിച്ചു
മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിനനുകൂലമായി ഫേസ്ബുക്ക് പോസ്റ്റിട്ട നടൻ പൃഥിരാജിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം. ഓൾ ഇന്ത്യ ഫോർവേഡ് ബ്ളോക്ക് പ്രവർത്തകർ ഇന്നലെ തേനിയിൽ പൃഥിരാജിന്റെ കോലം കത്തിച്ചു. മുല്ലപ്പെരിയാർ ഡി കമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച്ചയാണ് പൃഥിരാജ് ഫേസ്ബുക്ക് പോസ്റ്റിട്ടത്.
ഇതോടൊപ്പം കേരളത്തിനനുകൂലമായി സ്വന്തം നിലയിൽ സുപ്രീംകോടതിയിൽ കേസ് നടത്തുന്ന അഡ്വ. റസൽ ജോയിയുടെ കോലവും ഫോർവേഡ് ബ്ളോക്ക് പ്രവർത്തകർ കത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |