മക്ക: രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായതിനെ തുടർന്ന് ഉംറ തീർഥാടനത്തിനുള്ള നിബന്ധനകളിൽ ഇളവ് വരുത്തി. ഒരു ഉംറ നിർവഹിച്ച ശേഷം രണ്ടാമത്തേതിന് അപേക്ഷിക്കാൻ ആദ്യ ഉംറയുടെ കാലാവധി തീർന്ന ശേഷം 15 ദിവസം കഴിയണമെന്ന നിബന്ധനയാണ് പിൻവലിച്ചത്. ഇനി ആദ്യ ഉംറ ചെയ്ത ഉടൻ തന്നെ വീണ്ടും അപേക്ഷ നൽകാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അധികൃതർ വ്യക്തമാക്കി. കൊവിഡിന് മുൻപത്തേത് പോലെ അപേക്ഷിക്കുന്ന മുറയ്ക്ക് വീണ്ടും ഉംറ കർമത്തിനുള്ള പെർമിറ്റ് ലഭ്യമാകും.മദീനയിലെ പ്രവാചകന്റെ ഖബറിടം സ്ഥിതി ചെയ്യുന്ന റൗളാ ശരീഫിൽ പ്രവേശിക്കാനുള്ള നിയന്ത്രണവും നീക്കിയിട്ടുണ്ട്. നേരത്തെ ഒരു തവണ ഇവിടെ സന്ദർശിച്ചാൽ ഒരു മാസത്തിന് ശേഷമായിരുന്നു വീണ്ടും സന്ദർശനാനുമതി നല്കിയിരുന്നത്.
മക്കയിലെ മസ്ജിദുൽ ഹറാമിൽ 24 മണിക്കൂറിലേറെ തുടർച്ചയായി പ്രാർഥനയ്ക്ക് അനുമതി നൽകില്ലെന്ന നിബന്ധനയിൽ മാറ്റമില്ല.
ഒക്ടോബർ 17 മുതൽ മക്കയിലെ മസ്ജിദുൽ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും പൂർണ ശേഷിയിൽ ആളുകൾക്ക് പ്രവേശിക്കാൻ അനുമതി നൽകിയിരുന്നു.എന്നാൽ തീർത്ഥാടന കേന്ദ്രങ്ങളിലെ പ്രവേശനത്തിന് തവക്കൽനാ, ഇഅ്തമർനാ ആപ്പുകൾ വഴി പെർമിറ്റ് എടുക്കണമെന്ന നിബന്ധന തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |