പാലാ: വേഴാങ്ങാനം മഹാദേവ ക്ഷേത്രത്തിൽ നിന്നും പണം അപഹരിച്ച കേസിൽ അന്വേഷണം കുപ്രസിദ്ധ മോഷ്ടാവിനെ ചുറ്റിപ്പറ്റി. കേരളത്തിലെമ്പാടും വിവിധ മോഷണങ്ങൾ നടത്തിയിട്ടുള്ള ഇയാൾ സംഭവസ്ഥലത്തുനിന്ന് കടന്നുകളയാനും വിരുതനാണ്. ഒരു സ്ഥലത്ത് മോഷണം നടത്തിയാൽ പല ജില്ലകൾ കടന്ന് ഒളിച്ചുതാമസിക്കുന്നതാണ് ഇയാളുടെ പ്രകൃതം. വിരലടയാളത്തിന്റെ കൃത്യത കൂടി ഒത്തുവന്ന സാഹചര്യത്തിലാണ് ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം മുറുകുന്നത്. ഇയാളോടൊപ്പം കൂട്ടാളികൾ ഉണ്ടോ എന്ന കാര്യവും പൊലീസ് പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. പാലാ സി.ഐ കെ.പി. ടോംസൺ, എസ്.ഐ. എം.ഡി അഭിലാഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. പൊലീസ് സംശയിക്കുന്ന കുപ്രസിദ്ധ മോഷ്ടാവിനായി ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകൾ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണമാണ് നടത്തിവരുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് നിർണായക വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചതെന്നാണ് സൂചന. വേഴാങ്ങാനം ക്ഷേത്രത്തെക്കുറിച്ച് കൃത്യമായ അറിവുള്ള ആളാണ് മോഷ്ടാവെന്ന് പൊലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. സമാനരീതിയിൽ ക്ഷേത്രമോഷണങ്ങൾ നടത്തുന്ന കള്ളൻമാർ കഴിഞ്ഞ ദിവസങ്ങളിൽ എവിടെയായിരുന്നുവെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതോടൊപ്പം വേഴങ്ങാനം ക്ഷേത്രത്തിലെ കതകുകളിൽ നിന്നും ലഭിച്ച ചില വിരലടയാളങ്ങളും അന്വേഷണത്തിൽ പൊലീസിന് തുമ്പാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |