ലോകകപ്പിൽ ആദ്യമായി പാകിസ്ഥാനോട് ഇന്ത്യ തോൽവി വഴങ്ങിയെങ്കിലും ഇരുടീമിലേയും താരങ്ങൾ തമ്മിലുള്ള സൗഹൃദ നിമിഷങ്ങൾ ആരാധക ഹൃദയങ്ങൾ കീഴടക്കി. വിജയ റൺ നേടിയ ആഹ്ലാദത്തിൽ നിൽക്കുന്ന പാകിസ്ഥാൻ ഓപ്പണർമാരായ ക്യാപ്ടൻ ബാബർ അസമിന് കൈ കൊടുത്തും മുഹമ്മദ് റിസ്വാനെ കെട്ടിപ്പിടിച്ചുംഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്ലി അഭിനന്ദിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള കായികചരിത്രത്തിലെ തന്നെ ഏറ്റവും മനോഹര നിമിഷമായി. സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് എന്ന ഹാഷ്ടാഗിൽ ഈ ചിത്രം സോഷ്യൽ മീഡിയയിൽ ട്രെൻഡാവുകയും ചെയ്തു. മത്സര ശേഷം പാക് താരങ്ങളായ ബാബർ അസം, ഷുഹൈബ് മാലിക്ക്, ഇമാദ് വസിം എന്നിവരുമായി ഇന്ത്യൻ ടീമിന്റെ മെന്ററായ എം.എസ് ധോണിസംസാരിച്ചു നിൽക്കുന്ന ചിത്രവും സോഷ്യൽ മീഡിയയിൽ ആരാധകർ ആഘോഷമാക്കി. ഇന്ത്യയുടെ ബാറ്റിംഗിനിടെ ഡ്രിങ്ക്സ്ബ്രേക്കിനിടെ മുഹമ്മദ് റിസ്വാൻ മൈതാനത്തിരുന്ന് നിസ്കരിച്ച ചിത്രവും ട്രെൻഡിംഗായി.
ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുടെ ഭർത്താവും പാകിസ്ഥാൻ സീനിയർ താരവുമായ ഷുഹൈബ് മാലിക്ക് ബൗണ്ടറിയിൽ ഫീൽഡ് ചെയ്യാനെത്തിയപ്പോൾ ഗാലറിയിൽ നിന്ന് ആരാധകർ അളിയൻ എന്ന് അർത്ഥം വരുന്ന ജീജാജി എന്ന് ആർത്ത് വിളിച്ചതും ഇതു കേട്ട് തിരിഞ്ഞ് നോക്കി ഷുഹൈബ് പുഞ്ചിരിച്ചതും മറ്റൊരു മനോഹര നിമിഷമായി.
സാനിയ ഇതിന്റെ വീഡിയോ ട്വീറ്റ് ചെയ്യുകയും ചെയ്തു.രാഷ്ട്രീയപരമായ വൈരങ്ങൾ കളിക്കളത്തിൽ അലിഞ്ഞില്ലാതായ സുന്ദര നിമിഷങ്ങൾ തന്നെയായിരുന്നു സൂപ്പർ 12ലെ ഇന്ത്യ- പാക് മത്സരത്തിന്റെ ഹൈലൈറ്റ്.
കണക്കും കാര്യങ്ങളും
1 -ലോകകപ്പിൽ ആദ്യമായാണ് പാകിസ്ഥാൻ ഇന്ത്യയെ തോൽപ്പിക്കുന്നത്.പുരുഷ ട്വന്റി-20യിൽ പാകിസ്ഥാൻ ആദ്യമായാണ് 10 വിക്കറ്റിന്റെ വിജയം നേടുന്നത്.
4.-ട്വന്റി-20 ലോകകപ്പിൽ പത്ത് വിക്കറ്റ് വിജയം നേടുന്ന നാലാമത്തെ ടീമാണ് പാകിസ്ഥാൻ
152 -മുഹമ്മദ് റിസ്വാനും ബാബർ അസമും ചേർന്ന് പുറത്താകാതെ കൂട്ടിച്ചേർത്ത 152 റൺസ് പുരുഷ ട്വന്റി-20 ലോകകപ്പിലെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് കൂട്ടുകെട്ടാണ്. ട്വന്റി -20ലോകകപ്പിൽ ഏത് വിക്കറ്റിലേയും ഏറ്റവും ഉയർന്ന രണ്ടാമത്തെ കൂട്ടുകെട്ട്.
2- ട്വന്റി-20യിൽ 10 വിക്കറ്റിന്റെ വിജയം നേടിയ റൺ ചേസിംഗിൽ ഏറ്റവും മികച്ച രണ്ടാമത്തെ വിജയമാണിത്.
3-തവണയാണ് ട്വന്റി-20യിൽ പാകിസ്ഥാൻ 150തോ അതിന് മുകളിലോ ഉള്ള പാർട്ണർഷിപ്പ് ഉണ്ടാക്കിയിട്ടുള്ളത്. മൂന്നും അസമും റിസ്വാനും ചേർന്ന് സൃഷ്ടിച്ചതാണ്. (197- ദക്ഷിണാഫ്രിക്കയ്ക്കെതിരെ 2021), (152-ഇന്ത്യയ്ക്കെതിരെ 2021), (150 ഇംഗ്ലണ്ടിനെതിരെ 2021)
79-ട്വന്റി-20 ലോക കപ്പ് അരങ്ങേറ്റത്തിൽ ഒരു പാകിസ്ഥാൻ താരത്തിന്റെ ഏറ്റവും മികച്ച സ്കോറാണ് റിസ്വാൻ ഞായറാഴ്ച പുറത്താകാതെ നേടിയ 79 റൺസ്. ബാബർ നേടിയ 68 റൺസ് ട്വന്റി-20 ലോകകപ്പിൽ പാകിസ്ഥാൻ ക്യാപ്ടന്റെ ഏറ്റവും മികച്ച സ്കോറാണ്.
ട്വന്റി-20 ലോകകപ്പിൽ അർദ്ധ ശതകം നേടുന്ന ആദ്യത്തെ ഇന്ത്യൻ ക്യാപ്ടൻ എന്ന റെക്കാഡ് വിരാട് കൊഹ്ലി സ്വന്തമാക്കി. ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയുടേയും പാകിസ്ഥാന്റെയും ക്യാപ്ടൻമാർ ഒരു മത്സരത്തിൽ അർദ്ധശതകം നേടുന്നത് ആദ്യമായാണ്.
22-ട്വന്റി-20യിൽ ആദ്യ ഓവറിൽ നിന്ന് ഇതുവരെ 22 വിക്കറ്റുകൾ ഷഹീൻ അഫ്രീദി നേടിക്കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |