വാഷിംഗ്ടൺ: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന കടുത്ത യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ അമേരിക്കയുടെ തീരുമാനം. നവംബർ എട്ട് മുതലാണ് ഇളവുകൾ പ്രാബല്യത്തിൽ വരുന്നത്. 2020ന്റെ തുടക്കത്തിലാണ് അമേരിക്ക വിദേശ സഞ്ചാരികളുടെ യാത്രാചട്ടങ്ങളിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. 14 ദിവസത്തിനുള്ളിൽ യു കെ, അയർലാൻഡ്, ചൈന, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഇറാൻ, ബ്രസീൽ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള വിദേശപൗരന്മാർക്കായിരുന്നു അമേരിക്ക യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയത്.
18 വയസിനു താഴെയുള്ള കുട്ടികളെയും ചില ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന വ്യക്തികളെയും പുതുക്കിയ വാക്സിൻ നിബന്ധനകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വാക്സിനേഷൻ നിരക്ക് 10 ശതമാനത്തിൽ താഴെയുള്ള 50ലേറെ രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകൾ അല്ലാത്ത വിദേശ പൗരന്മാർക്കും ഇളവ് ലഭിക്കും. എന്നാൽ ഇവർ 60 ദിവസത്തിൽ കൂടുതൽ അമേരിക്കയിൽ തങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ വാക്സിൻ എടുത്തിരിക്കണം.
തിരഞ്ഞെടുത്ത 33 രാജ്യങ്ങളിൽ നിന്നുള്ള വാക്സിനേഷൻ എടുത്ത യാത്രക്കാർക്കുള്ള നിയന്ത്രണങ്ങൾ നീക്കുമെന്ന് സെപ്തംബർ 20 തന്നെ വൈറ്റ് ഹൗസ് വെളിപ്പെടുത്തിയിരുന്നു. വിദേശ യാത്രക്കാർ വാക്സിൻ എടുത്തിട്ടുണ്ടോ എന്നറിയുന്നതിന് വിമാന ജീവനക്കാർ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങളും ഇതിനോടൊപ്പം അമേരിക്ക പുറത്തിറക്കിയിട്ടുണ്ട്. അതേസമയം രണ്ടാഴ്ചക്കുള്ളിൽ നിലവിൽ വരുന്ന പുതിയ മാർഗനിർദ്ദേശങ്ങളെ കുറിച്ച് വിദേശ യാത്രക്കാർ ബോധവാന്മാരാണോ എന്നത് വിമാന ജീവനക്കാർ നേരിടാൻ പോകുന്ന വെല്ലുവിളിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |