തിരുവനന്തപുരം: കെ മുരളീധരനെതിരെ മേയര്‍ ആര്യാ രാജേന്ദ്രന്‍ മ്യൂസിയം പൊലീസില്‍ പരാതി നല്‍കി. തനിക്ക് എതിരായ അധിക്ഷേപകരമായ പരാമര്‍ശത്തിലാണ് പരാതി. ആര്യാ രാജേന്ദ്രനെ കാണാൻ ഭംഗിയുണ്ടെങ്കിലും വായിൽ നിന്ന് വരുന്നത് ഭരണിപ്പാട്ടിനേക്കാൾ ഭീകരമായ വാക്കുകളാണെന്നായിരുന്നു മുരളീധരന്‍റെ ആക്ഷേപം.
ഇതൊക്കെ ഒറ്റമഴയത്ത് തളിർത്തതാണ്. മഴയുടേത് കഴിയുമ്പോഴേക്കും സംഭവം തീരും. ഇങ്ങനെയുള്ള ഒരുപാട് പേരെ കണ്ടിട്ടുള്ള നഗരസഭയാണിതെന്നും മുരളീധരൻ ആക്ഷേപിച്ചിരുന്നു. ഡിസിസി കോർപ്പറേഷൻ ആസ്ഥാനത്ത് സംഘടിപ്പിച്ച ധർണ്ണയിൽ സംസാരിക്കുന്നതിനിടെയാണ് എംപി മേയര്‍ക്കെതിരെ ആക്ഷേപം ഉന്നയിച്ചത്. മാസ്ക്കിട്ടിരിക്കുന്നത് കൊണ്ടാണ് ചിരി വ്യക്തമല്ലാത്തതെന്ന് മേയർ ആരൃാ രാജേന്ദ്രന്‍ ഇന്നലെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു.
മന:പൂർവ്വം എന്റെ സ്ത്രീത്വത്തെ സമൂഹത്തിൽ അപമാനിക്കുന്നതിന് വേണ്ടിയാണ് എതിർകക്ഷി ഇത്തരത്തിൽ ലൈംഗിക ചുവയുള്ള പരാമർശം നടത്തിയിട്ടുള്ളതും ആയത്. ഒരു ദ്വയാർത്ഥത്തിലുള്ള ലൈംഗിക ചുവയുള്ള പരാമർശമാണിതെന്നും എതിർകക്ഷിയുടെ പ്രവർത്തി ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 354A (1), (IV), 509 അനുസരിച്ച് കുറ്റകരമാണ്. ആയതിനാൽ പ്രതിക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍ മ്യൂസിയം പൊലീസില്‍ പരാതിയിൽ പറയുന്നത്.
പരാതിയുടെ പൂർണ്ണ രൂപം
1) ഞാൻ തിരുവനന്തപുരം കോർപ്പറേഷൻ മേയറാണ്.
2) 25.10.2021 രാവിലെ കോർപ്പറേഷന്റെ മുന്നിൽ കോൺഗ്രസ്സിന്റെ പ്രതിഷേധ സമരത്തിൽ എനിക്കെതിരെ എതിർകക്ഷി മനഃപൂർവ്വം സമൂഹത്തിൽ അപകീർത്തിപ്പെടുത്തുന്നതിനും, സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തിനും വേണ്ടിയായി “കാണാൻ നല്ല സൗന്ദര്യമുണ്ടെങ്കിലും വായിൽ നിന്നും വരുന്നത് ഭരണിപാട്ടാണ്" എന്ന് പ്രസംഗിക്കുകയും ആയത് അവിടെ കൂടിയവർ കേൾക്കുകയും മീഡിയയിൽ സംപ്രേഷണം ചെയ്തതുമാണ്.
3) മന:പൂർവ്വം എന്റെ സ്ത്രീത്വത്തെ സമൂഹത്തിൽ അപമാനിക്കുന്നതിന് വേണ്ടിയാണ് എതിർകക്ഷി ഇത്തരത്തിൽ ലൈംഗിക ചുവയുള്ള പരാമർശം നടത്തിയിട്ടുള്ളതും ആയത്. ഒരു ദ്വയാർത്ഥത്തിലുള്ള ലൈംഗിക ചുവയുള്ള പരാമർശമാണ്.
4) എതിർകക്ഷിയുടെ പ്രവർത്തി ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 354A (1), (IV), 509 അനുസരിച്ച് കുറ്റകരമാണ്. ആയതിനാൽ പ്രതിക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് താല്പര്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |