ബീജിംഗ്: മുസ്ലീം പള്ളികളിൽ നിന്ന് ഇസ്ലാമിക രീതിയിലുള്ള മിനാരങ്ങളും താഴികക്കുടങ്ങളും നീക്കംചെയ്യുന്നത് ചൈന വേഗത്തിലാക്കി. വടക്കുപടിഞ്ഞാറൻ നഗരമായ സിനിംഗിലെ ഡോങ്‌ഗുവാൻ മസ്‌ജിദാണ് ഇത്തരത്തിൽ ഏറ്റവും ഒടുവിൽ പുനർ നിർമ്മിച്ചത്. മസ്‌ജിദിലെ പച്ച നിറത്തിലുള്ള താഴികക്കുടങ്ങളും മിനാരങ്ങളും പൂർണമായി നീക്കി കാഴ്ചയിൽ ഒരു സാധാരണ കെട്ടിടം പോലെയാക്കുകയായിരുന്നു. ഇതിനൊപ്പം മസ്‌ജിദിലുണ്ടായിരുന്ന ഇസ്ളാമിക ചിഹ്നങ്ങൾ എല്ലാം മാറ്റി പകരം ബുദ്ധമത ചിഹ്നങ്ങൾ ആലേഖനം ചെയ്യുകയും ചെയ്തു.
മതകേന്ദ്രങ്ങളെ ചൈനീസ് മാതൃകയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമാണ് ഇതെന്നാണ് ഔദ്യോഗിക വിശദീകരണം. പള്ളികളുടെ പുനർ നിർമ്മാണത്തിനൊപ്പം ഇമാമുമാരുടെ നിയമനത്തിലും ചൈനീസ് സർക്കാർ കാര്യമായി ഇടപെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. തങ്ങൾക്ക് വേണ്ടപ്പെട്ടവരെയാണ് ഇമാമുമാരായി നിയമിക്കുന്നത്. സാധാരണ ഇമാമുമാർ മതവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചാണ് പള്ളികളിൽ പ്രഭാഷണം നടത്തുന്നത്. എന്നാണ് സർക്കാർ നിയമിക്കുന്ന ഇമാമുമാർ മതുവമായി പൊരുത്തപ്പെടാത്ത കാര്യങ്ങളായിരിക്കും പ്രഭാഷണത്തിൽ ഉൾപ്പെടുത്തുക. പലപ്പോഴും സർക്കാരിന്റെ ഗുണഗണങ്ങളായിരിക്കും ഇവർ വാഴ്ത്തുക എന്നാണ് വിശ്വാസികളിൽ പറയുന്നത്.
മസ്ജിദുകളിലെ ഇസ്ളാമിക നിർമ്മിതികളും ചിഹ്നങ്ങളും വിദേശ സ്വാധീനത്തിന്റെ അടയാളമാണെന്നാണ് ചൈനീസ് ഭരണകൂടം പറയുന്നത്. ഇത്തരം ചിഹ്നങ്ങൾ നീക്കംചെയ്യുന്നതിലൂടെ വംശീയ വിഭാഗങ്ങളെ പൂർണമായും ചൈനീസ് ആക്കിമാറ്റാനാവുമെന്നും ഭരണകൂടം വിശ്വസിക്കുന്നു. എന്നാൽ മുസ്ലീം മതത്തെ രാജ്യത്തുനിന്ന് തുടച്ചുനീക്കാനുള്ള ചൈനീസ് സർക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണ് പുതിയ നടപടി എന്നാണ് വിശ്വാസികൾ പറയുന്നത്. ഉയ്ഗൂര്‍ മുസ്ലീങ്ങൾക്കെതിരായ നടപടികളുടെ തുടർച്ചയാണ് അവർ ഇതിനെ കാണുന്നത്.
ചൈനീസ് ജനസംഖ്യയിൽ 12 മില്യനോളം വരുന്ന ഉയ്ഗൂര്‍ മുസ്ലിങ്ങൾക്കെതിരെ കൊടിയ പീഡനമാണ് ചൈനീസ് അധികാരികൾ നടത്തുന്നത്. ഇവരുടെ സാംസ്‌കാരിക ശേഷിപ്പുകളെ രാജ്യത്തുനിന്ന് പൂർണമായും തുടച്ചു നീക്കാനുള്ള തീവ്ര ശ്രമത്തിലാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം. പുരുഷന്മാരിൽ പലരും തടവിലാണ്.
സിൻജിയാംഗ് പ്രദേശത്തെ ഭൂരിപക്ഷ മുസ്ലിം ജനവിഭാഗമാണ് ഉയ്ഗൂര്‍. സിൻജിയാംഗിനെ 1949 ലാണ് ചൈന തങ്ങളുടെ അധീനതയിലാക്കി മാറ്റിയത്. അതോടെ തുടങ്ങി ഉയ്ഗൂറുകളുടെ ദുരിതകാലവും.മുസ്ലിം വിശ്വാസത്തെ പ്രതിനിധാനം ചെയ്യുന്ന അടയാളങ്ങൾ സിൻജിയാംഗിലെ പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കുന്നതിന് കർശന വിലക്കുണ്ട്. പള്ളികൾ അടച്ചുപൂട്ടിയതിനാെപ്പം വിശുദ്ധ ഖുർ ആനിനും വിലക്കിയിട്ടുണ്ട്. താടി വയ്ക്കാനോ റംസാൻ മാസത്തിൽ നോമ്പെടുക്കാനോ പാടില്ല. ഈ വിഭാഗക്കാരെ നിരന്തരം പിന്തുടരുക എന്ന ലക്ഷ്യത്തോടെ അവരുടെ വാഹനങ്ങളിൽ നിർബന്ധിതമായി ജി പി എസ് ഉപകരണം ഘടിപ്പിച്ചിട്ടുണ്ട്. ഉയ്ഗൂര്‍ വിഭാഗക്കാരെ പൊതു ഇടങ്ങളിൽ തിരിച്ചറിയാൻ സഹായിക്കുന്ന സ്മാർട്ട് ഗ്ലാസ്സുകൾ പൊലീസുകാർക്ക് നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |