ടോക്യോ: നാലു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജപ്പാനിലെ രാജകുമാരി മാക്കോ വിവാഹിതയായി. രാജകുടുംബത്തിനു പുറത്തുള്ള തന്റെ സുഹൃത്ത് കെയ് കൊമൂറോയെയാണ് മാക്കോ രാജകുമാരി വിവാഹം ചെയ്തത്. ഇരുവരും കോളേജിൽ സഹപാഠികളായിരുന്നു. വിവാഹത്തോടെ രാജകീയ പദവികൾ നഷ്ടമായ മാക്കോ, കൊമൂറോ ജോലി ചെയ്യുന്ന ന്യൂയോർക്കിലേക്ക് താമസം മാറുമെന്ന് കരുതുന്നു.
ജപ്പാനിലെ വിവാഹങ്ങളുടെ പതിവ് പ്രത്യേകതയായ ആഡംബര ചടങ്ങുകൾ ഉപേക്ഷിച്ച് ലളിതമായ ചടങ്ങിലാണ് ഇരുവരും വിവാഹിതരായതെന്ന് ജപ്പാനിലെ ഒരു ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇന്ന് രാവിലെ പത്ത് മണിയോടെ പ്രാദേശിക രജിസ്ട്രേഷൻ ഓഫീസിൽ വച്ചാണ് ഇരുവരും വിവാഹിതരായത്.
നാലു വർഷം മുമ്പാണ് മാക്കോയും കൊമൂറോയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചത്. അന്നു മുതൽ വിവാഹത്തെ ചൊല്ലി ജപ്പാനിൽ നിരവധി പ്രശ്നങ്ങൾ ഉയർന്നിരുന്നു. പൊതുജനത്തിന്റെ ഇടയിൽ നിന്നും ഉയർന്ന എതിർപ്പാണ് ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിച്ചത്. ഇടഞ്ഞു നിൽക്കുന്ന ജനങ്ങളെ ശാന്തരാക്കുന്നതിന് വേണ്ടി തനിക്ക് നിയമപ്രകാരം അർഹതയുണ്ടായിരുന്ന ഒരു മില്ല്യൺ അമേരിക്കൻ ഡോളർ (7.51 കോടി രൂപ) മാക്കോ വേണ്ടെന്ന് വച്ചിരുന്നു.
കൊമൂറോയുടെ അമ്മയുടെ പേരിൽ ഉയർന്നു വന്ന സാമ്പത്തിക അഴിമതി ആരോപണമായിരുന്നു വിവാഹത്തിനുമേൽ കരിനിഴൽ വീഴ്ത്തിയ മറ്റൊരു സംഭവം. തന്റെ മുൻ കാമുകനിൽ നിന്ന് കൊമൂറോയുടെ അമ്മ 36000 അമേരിക്കൻ ഡോളർ കടം വാങ്ങിച്ചതിനു ശേഷം കബളിപ്പിച്ചുവെന്ന് ആരോപണം ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |