ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര മുഖ്യപ്രതിയായ ലഖിംപൂർ ഖേരി സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെതിരെ വിമർശനവുമായി സുപ്രീം കോടതി. സംഭവത്തിൽ സാക്ഷികളുടെ എണ്ണം കുറഞ്ഞത് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ആയിരക്കണക്കിന് കർഷകർ നടത്തിയ മാർച്ചിനിടെയുണ്ടായ സംഭവത്തിൽ 23 പേർ മാത്രമാണോ ദൃക്സാക്ഷികളെന്നാണ് കോടതി ചോദിച്ചത്. പ്രധാനപ്പെട്ട കേസായതിനാൽ കൂടുതൽ സാക്ഷിമൊഴികൾ ശേഖരിക്കാനും സാക്ഷിമൊഴി രേഖപ്പെടുത്താൻ ജുഡീഷ്യൽ ഓഫീസറില്ലെങ്കിൽ മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തത്താനും കോടതി ആവശ്യപ്പെട്ടു. സാക്ഷികൾ കൂറുമാറാൻ സാദ്ധ്യത ഉള്ളതിനാൽ സംരക്ഷണം ഉറപ്പാക്കണമെന്നും നിർദേശിച്ചു.
കർഷകർ കൊല്ലപ്പെട്ടതിലും മാദ്ധ്യമപ്രവർത്തകന്‍ കൊല്ലപ്പെട്ടതിലും പ്രത്യേകം മറുപടി പറയണമെന്ന് നിർദ്ദേശിച്ച കോടതി കേസില്‍ ഇതുവരെ സാക്ഷിവിസ്താരം പൂര്‍ത്തിയാക്കാത്തതില്‍ ഇന്നും അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. കേസ് പരിഗണിക്കുന്നത് അടുത്തമാസം എട്ടിലേക്ക് മാറ്റി.
കേസ് പരിഗണിച്ച മൂന്നുതവണയും സർക്കാരിനെ കോടതി വിമർശിച്ചിരുന്നു. കർഷകരുൾപ്പെടെ എട്ടുപേർ കൊല്ലപ്പെട്ട സംഭവങ്ങളിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കത്തിലാണ് സുപ്രീം കോടതി സ്വമേധയാ കേസെടുത്തത്.കേസന്വേഷണത്തിൽ ഉത്തർപ്രദേശ് പൊലീസ് ഉഴപ്പുന്നുവെന്ന പ്രതീതിയുണ്ടെന്ന് പറഞ്ഞ കോടതി ഒരിക്കലും തീരാത്ത കഥയായി അന്വേഷണം മാറരുതെന്ന മുന്നറിയിപ്പും നേരത്തേ പൊലീസിന് നൽകിയിരുന്നു.
കേസില്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയടക്കം പത്ത് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്ഥലത്ത് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കിടയിലേക്ക് ആശിഷ് മിശ്രയുടെ കാര്‍ പാഞ്ഞുകയറുകയായിരുന്നു. എറെ പ്രതിഷേധങ്ങള്‍ക്കും സുപ്രീംകോടതിയുടെ വിമര്‍ശനത്തിനും ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായത്.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |