കാലാവസ്ഥയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന വ്യതിയാനവും ആഗോളതാപനവും ലോകമെമ്പാടും ഓരോ തരത്തിൽ പ്രതിഫലിച്ചുകൊണ്ടിരിക്കുകയാണ്. കാലംതെറ്റിയുള്ള മഞ്ഞ് വീഴ്ചയും മഴയും വരൾച്ചയുമെല്ലാം ഏതാനും ഉദാഹരണങ്ങൾ മാത്രം. മനുഷ്യരെയെന്ന പോലെ ജന്തുലോകത്തെയും കാലാവസ്ഥാ വ്യതിയാനം ബാധിച്ചുകൊണ്ടിരിക്കുകയാണ്. വൈവിധ്യമാർന്ന സ്പീഷീസിലെ വന്യജീവികൾ സ്വതന്ത്രമായി ജീവിക്കുന്ന ആഫ്രിക്കയുടെ തലയെടുപ്പെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന കെനിയയിലെ പ്രശസ്തമായ മാസായി മാരാ നാഷണൽ പാർക്കും ഇപ്പോൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടുന്നതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
ലോകമെമ്പാടുമുള്ള ഗവേഷകർ നിരീക്ഷിക്കുന്ന ഒന്നാണ് മാസായി മാരായിൽ നടക്കാറുള്ള വിൽഡെബീസ്റ്റ് മൈഗ്രേഷൻ. എന്നാൽ, ഇത്തവണ മഴയുടെ അളവിലുണ്ടായ ഗണ്യമായ കുറവ് മാസായി മാരാ ഉൾപ്പെടുന്ന പ്രദേശത്തെ പുൽമൈതാനങ്ങൾ വരണ്ടു പോകാൻ കാരണമായിട്ടുണ്ട്. ഇത് വിൽഡെബീസ്റ്റുകളുടെ എണ്ണത്തിൽ വൻ കുറവുണ്ടാക്കിയിരിക്കുന്നതായാണ് കണ്ടെത്തൽ. വിൽഡെബീസ്റ്റുകളുടെ എണ്ണത്തിലെ കുറവ് ഇവിടുത്തെ വന്യജീവികൾക്കിടെയിലെ ഭക്ഷ്യ ശ്യംഖലയെ തന്നെ ബാധിച്ചിരിക്കുകയാണ്. സസ്യഭുക്കുകളായ വിൽഡെബീസ്റ്റുകളെ സിംഹം, കഴുതപ്പുലി പോലുള്ള ജീവികളാണ് ആഹാരമാക്കുന്നത്. പശുവിനെ പോലുള്ള ഉടലും മാൻ, പോത്ത് എന്നിവയോട് സാമ്യമുള്ള തലയും ഇരട്ട കൊമ്പുകളും ഏകദേശം അഞ്ചടിയോളം ഉയരവുമുള്ള മൃഗമാണ് വിൽഡെബീസ്റ്റ്. പുല്ലാണ് ഇവയുടെ പ്രധാന ആഹാരം.
കൂട്ടമായെത്തുന്ന വിൽഡെബീസ്റ്റുകളുടെ നേരെ ചാടിവീഴാനായി തക്കം പാർത്തിരിക്കുന്ന സിംഹങ്ങൾ മാസായി മാരായിലെ അത്ഭുത കാഴ്ചകളിലൊന്നാണ്. ജലസ്രോതസുകളുടെ അഭാവവും ഇവിടുത്തെ മൃഗങ്ങൾക്ക് വെല്ലുവിളിയായി മാറിയിട്ടുണ്ട്. ഇതോടെ ആഹാരത്തിനും വെള്ളത്തിനുമായി മൃഗങ്ങൾ മറ്റിടങ്ങൾ തേടിപ്പോകുന്നു. സംരക്ഷിത മേഖലയ്ക്ക് പുറത്ത് കടക്കുന്ന മൃഗങ്ങൾ മനുഷ്യർക്ക് മുന്നിലെത്താനുള്ള സാദ്ധ്യത വളരെയേറെയാണ്.
മാത്രമല്ല, മനുഷ്യരാൽ ഇവ വേട്ടയാടപ്പെടാനുള്ള സാദ്ധ്യതകളും വർദ്ധിച്ചുവരികയാണ്. സിംഹം, ചീറ്റ, പുള്ളിപ്പുലി, ആഫ്രിക്കൻ ആന തുടങ്ങിയ വന്യജീവികളാൽ സമൃദ്ധമാണ് ആഫ്രിക്കയിലെ ഏറ്റവും മനോഹരമായ വന്യജീവി സംരക്ഷണ കേന്ദ്രമായ മാസായി മാര. ഏകദേശം 600 ഓളം പക്ഷി സ്പീഷിസുകളാണ് ഇവിടെയുള്ളത്. കറുപ്പ്, വെളുപ്പ് നിറത്തിലെ കാണ്ടാമൃഗങ്ങളെയും ഇവിടെ കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |