ദുബായ്: ലോകകപ്പിലെ ദക്ഷിണാഫ്രിക്കയുടെ രണ്ടാമത്തെ മത്സരത്തിൽ നിന്ന് മുൻ ക്യാപ്ടൻ ക്വിന്റൺ ഡി കോക്ക് പിന്മാറി. വെസ്റ്റിൻഡീസിനെതിരായ ഇന്നത്തെ മത്സരത്തിൽ ടോസ് ഇടുന്നതിന് തൊട്ടു മുമ്പായിട്ടായിരുന്നു ദക്ഷിണാഫ്രിക്കൻ താരത്തിന്റെ പിന്മാറ്റം. ടോസ് ഇടുന്ന സമയത്ത് ടീമിലെ മാറ്റങ്ങളെ കുറിച്ച് നായകൻ തെംബാ ബാവുമ പറയുമ്പോഴാണ് ഡി കോക്കിന്റെ പിന്മാറ്റത്തെ കുറിച്ച് എല്ലാവരും അറിയുന്നത്. തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് ഡി കോക്ക് പിന്മാറിയതെന്നായിരുന്നു ക്യാപ്ടൻ പറഞ്ഞത്.
എന്നാൽ ഡി കോക്കിന്റെ പിന്മാറ്റത്തിനുള്ള പ്രധാന കാരണം മത്സരത്തിനു തൊട്ടുമുമ്പായി ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് താരങ്ങൾക്ക് നൽകിയ ഒരു സർക്കുലർ ആണെന്ന് ഊഹാപോഹം ഉണ്ട്. ഇന്ത്യൻ താരങ്ങളെ അനുകരിച്ച് കറുത്ത വർഗ്ഗക്കാരോടുള്ള ഐക്യദാർഢ്യം കാണിക്കുന്നതിന് വെസ്റ്റിൻഡീസിനെതിരായ മത്സരത്തിന് മുമ്പായി എല്ലാ ദക്ഷിണാഫ്രിക്കൻ താരങ്ങളും മുട്ടുകുത്തി നിൽക്കണമെന്ന് ബോർഡ് സർക്കുലർ ഇറക്കിയിരുന്നു.
എന്നാൽ ഇതിനു മുമ്പും ഇത്തരം നിർദ്ദേശങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുള്ള ഡി കോക്ക് ഒരു പക്ഷേ ഈ സർക്കുലർ ഇറങ്ങിയതു കൊണ്ടാകാം ഇന്നത്തെ മത്സരത്തിൽ നിന്ന് പിന്മാറിയതെന്നാണ് നിരീക്ഷകർ സൂചിപ്പിക്കുന്നത്. ദക്ഷിണാഫ്രിക്കൻ നിരയിൽ ഇത്തരം നിർദ്ദേശങ്ങൾ തീർത്തും അവഗണിക്കുന്ന ഒരേയൊരു താരമാണ് ക്വിന്റൺ ഡി കോക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |