മുംബയ്: മയക്കുമരുന്ന് കേസിൽ ജയിൽ മോചിതനാകാൻ ആര്യൻ ഖാൻ ഇനിയും കാത്തിരിക്കണം. ബോംബെ ഹൈക്കോടതി ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് നാളത്തേക്ക് മാറ്റിയതോടെയാണ് ജയിൽ വാസം നീണ്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് 2.30ന് വാദം കേൾക്കൽ പുനരാരംഭിക്കും. ആര്യൻ ഖാൻ ഒരു യുവാവ് ആണെന്നും അദ്ദേഹത്തെ ജയിലിലേക്കാളും പുനരധിവാസത്തിലേക്കാണ് അയക്കേണ്ടതെന്ന് ഇന്നത്തെ വാദങ്ങളിൽ, മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി വാദിച്ചിരുന്നു.
അതേസമയം, മയക്കുമരുന്ന് കേസില്‍ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന ആരോപണങ്ങള്‍ ആര്യൻ ഖാൻ നിഷേധിച്ചു. കേസിലെ സാക്ഷികളുമായി തനിക്ക് യാതൊരു ബന്ധവുമില്ല, ആരെയും സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ആര്യൻ പറയുന്നു. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനു മുൻപായി ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്‍മൂലത്തിലാണ് ആരോപണങ്ങള്‍ നിഷേധിച്ചിരിക്കുന്നത്.
സമീർ വാംഖഡേയ്ക്ക് എതിരെ മാദ്ധ്യമങ്ങളിലും രാഷ്ട്രീയ നേതാക്കന്മാരും ഉയർത്തുന്ന ആരോപണങ്ങളിൽ എനിക്ക് യാതൊരു പങ്കുമില്ല. പ്രഭാകർ സെയ്ലുമായോ ഗോസാവിയുമായോ യാതൊരു ബന്ധമോ അടുപ്പമോ ഇല്ലഎന്നും ആര്യൻ ഖാന്റെ സത്യവാങ്മൂലത്തിൽ പറയുന്നു. കേസിൽ ഷാരൂഖിന്റെ മാനേജർ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതായുള്ള എൻ.സി.ബിയുടെ വാദത്തിന്റെ തുടർച്ചയായാണ് ആര്യൻ ഖാൻ സത്യവാങ്മൂലം നൽകിയത്.
എൻ.സി.ബി സോണൽ ഡയറക്ടർ സമീർ വാംഗഡെ അടക്കം ചേർന്ന് ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നുവെന്ന് സാക്ഷിയായ പ്രഭാകർ സെയ്ൽ ആരോപിച്ചിരുന്നു. സാക്ഷിയുടെ വെളിപ്പെടുത്തലുകൾ നിഷേധിച്ച എൻ.സി.ബി സാക്ഷിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ കോടതിയെ സമീപിക്കണമെന്നും മാദ്ധ്യമങ്ങളിലൂടെ അല്ല പറയേണ്ടിയിരുന്നതെന്നും വ്യക്തമാക്കിയിരുന്നു. കേസിലെ സാക്ഷിയുടെ വെളിപ്പെടുത്തലിൽ, തനിക്കെതിരെ നിയമനടപടികൾ ഉണ്ടാകില്ലെന്ന് ഉറപ്പിക്കണമെന്നാവശ്യപ്പെട്ട് സമീർ വാംഖഡേ മുംബയ് പൊലീസ് കമ്മീഷണർക്ക് കത്ത് നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |