കൊച്ചി: പൊലീസ് മാറേണ്ട സമയം അതിക്രമിച്ചെന്നും രാജാക്കന്മാരാണ് തങ്ങളെന്ന തോന്നൽ പാടില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. പരമാധികാര റിപ്പബ്ളിക്കിൽ പൗരന്മാരാണ് രാജാവ്. പൊലീസുകാരും ജുഡിഷ്യൽ ഓഫീസർമാരുമൊക്കെ അവരുടെ സേവകരാണെന്ന് ഓർക്കണം.
പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ഓൺലൈൻ പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'നീതിപൂർവം, നിയമാനുസരണം നമ്മുടെ പൊലീസ്" പ്രഭാഷണ പരമ്പര കഴിഞ്ഞ ദിവസമാണ് തുടങ്ങിയത്.
പൊലീസിനെതിരെ കോടതികൾ സ്വീകരിക്കുന്ന നടപടികൾ സേനയുടെ മനോവീര്യം തകർക്കുമെന്ന വാദം ശരിയല്ല. തെറ്റു ചെയ്യുന്ന പൊലീസുകാരെ മാറ്റിനിറുത്തണം. രാജ്യത്ത് വേറെയും സേനകളുണ്ട്. അവർക്കെതിരെ ഇത്ര പരാതി വരുന്നില്ല. പൊലീസ് ജനങ്ങളുമായി അടുത്തുനിൽക്കുന്നതുകൊണ്ടാണിതെന്ന് മനസിലാക്കണം. ഓരോ നിമിഷവും പൊലീസിന്റെ പ്രവർത്തനം ജനങ്ങൾ വിലയിരുത്തുന്നുണ്ട്. പൊലീസ് മോശം ഭാഷ ഉപയോഗിക്കുന്നതടക്കമുള്ള പരാതികൾ അടുത്തിടെ വന്നിരുന്നു. കൊളോണിയൽ കാലത്തെ മനോഭാവമാണ് പലർക്കും. ഇത്തരം പരാതികളെ ഒരു പൗരനെന്ന നിലയിലാണ് പരിഗണിക്കുന്നത്.
സ്റ്റേഷനിൽ ഭയമില്ലാതെ കയറാനാവണം
വളരെ ചെറിയൊരു വിഭാഗം മാത്രമാണ് തെറ്റു ചെയ്യുന്നതെങ്കിലും പഴി കേൾക്കേണ്ടി വരുന്നത് സേനയ്ക്ക് ഒന്നാകെയാണ്. പൊലീസ് ജനങ്ങളോടു മാന്യമായി സംസാരിക്കണമെന്ന് കോടതി ഉത്തരവിടേണ്ട കാര്യമില്ല. സ്വയം ചെയ്യേണ്ടതാണ്. എല്ലാ സ്റ്റേഷനുകളും ജനമൈത്രിയാവണം. മറ്റു സർക്കാർ ഓഫീസുകളിലെന്ന പോലെ പൊതുജനങ്ങൾക്ക് സ്റ്രേഷനിലും ഭയമില്ലാതെ കയറിച്ചെല്ലാൻ കഴിയണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |