മുംബയ്: ആഡംബരക്കപ്പലിലെ ലഹരിപ്പാർട്ടിക്കേസിൽ അറസ്റ്റിലായ, ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻഖാന് ജാമ്യം ലഭിച്ചില്ല. ജാമ്യഹർജിയിൽ ബോംബെ ഹൈക്കോടതിയിൽ ഇന്ന് ഉച്ചയ്ക്ക് 2.30ന് വാദം തുടരും.
നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ആര്യന്റെ വാട്‌സാപ് ചാറ്റുകൾ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും ആര്യനെതിരെ യാതൊരു തെളിവുമില്ലെന്നും ആര്യന്റെ അഭിഭാഷകൻ മുകുൾ റോഹ്‌ത്തഗി കോടതിയെ അറിയിച്ചു.
എന്നാൽ ആര്യൻ പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്നും അന്താരാഷ്ട്ര മയക്കുമരുന്ന് ബന്ധം തെളിയിക്കാൻ കൂടുതൽ സമയം വേണമെന്നും എൻ.സി.ബി വാദിച്ചു. ആര്യൻ ഖാനും കുടുംബത്തിനും സമൂഹത്തിലുള്ള സ്വാധീനം കണക്കിലെടുത്താൽ അദ്ദേഹം സാക്ഷികളെ സ്വാധീനിക്കാൻ സാദ്ധ്യതയുണ്ട്. അതിനാൽ ജാമ്യം നൽകരുതെന്നും എൻ.സി.ബി കോടതിയെ അറിയിച്ചു.
സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം നിഷേധിച്ച് ആര്യൻഖാൻ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. അന്വേഷണ ഉദ്യോഗസ്ഥനായ സമീർ വാംഖഡേയ്ക്ക് എതിരെ മഹാരാഷ്ട്ര എൻ.സി.പി മന്ത്രി നവാബ് മാലിക് ഉയർത്തുന്ന ആരോപണങ്ങളിലോ എൻ.സി.പിയും ശിവസേനയും ഈ കേസിനെതിരെ ഉയർത്തുന്ന രാഷ്ട്രീയ വിവാദങ്ങളിലോ തനിക്ക് ഒരു പങ്കുമില്ലെന്നും പ്രഭാകർ സെയ്‌ലുമായോ ഗോസാവിയുമായോ യാതൊരു ബന്ധമോ അടുപ്പമോ ഇല്ലെന്നും ആര്യൻ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
ജയിലല്ല, പുനരധിവാസമാണ് വേണ്ടത്
'ആര്യന് 23 വയസാണ്. കാലിഫോർണിയയിൽ പഠിച്ച ചെറുപ്പക്കാരൻ. അവൻ ലഹരിപ്പാർട്ടിക്കുള്ള ടിക്കറ്റ് വാങ്ങിയില്ല, അവനെ ഒരു വിശിഷ്ടാതിഥിയായി കപ്പലിലേക്ക് ക്ഷണിച്ചു. അവൻ ലഹരി ഉപയോഗിച്ചില്ല, കൈവശം വച്ചില്ല. എന്നിട്ടും എന്തിനാണ് ഈ കുട്ടിയെ 20 ദിവസത്തെ ജയിലിൽ അടച്ചത്?.
വിചാരണ നടത്തി ജയിലിലേക്കല്ല, മറിച്ച് പുനരധിവാസ കേന്ദ്രത്തിലേക്കാണ് ഈ ചെറുപ്പക്കാരെ അയയ്ക്കേണ്ടത്. ചെറിയ അളവിൽ ലഹരി കൈവശം വയ്ക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവർ ലഹരിവിമുക്തി കേന്ദ്രങ്ങളിലേക്ക് പോകാൻ തയാറാണെങ്കിൽ, നിങ്ങൾ പ്രോസിക്യൂഷന് ബാധ്യസ്ഥരല്ല.' - രോഹ്‌ത്തഗി കോടതിയിൽ പറഞ്ഞു. യു.എസിലും ലോകത്തിന്റെ ചില ഭാഗങ്ങളിലും കഞ്ചാവ് നിയമവിധേയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |