കൊച്ചി: പുരാവസ്തുസാമ്പത്തിക തട്ടിപ്പു കേസുകളിലെ പ്രതി മോൻസൺ മാവുങ്കലുൾപ്പെട്ട തട്ടിപ്പ് കേസിൽ ഡി.ജി.പി അനിൽകാന്തിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. മോൻസൺ പൊലീസ് ക്ലബ്ബിൽ തങ്ങിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഡി.ജി.പിക്ക് മോൻസൻ ഉപഹാരം നൽകിയ ചിത്രവും പുറത്തു വന്നിരുന്നു. ഇതിൽ ക്രൈംബ്രാഞ്ച് വ്യക്തത തേടി. പ്രവാസി മലയാളി ഫെഡറേഷന്റെ ആറ് പേർ തന്നെ കാണാൻ വന്നതായി ഡി.ജി.പി മൊഴി നൽകി. അക്കൂട്ടത്തിൽ മോൻസനും ഉണ്ടായിരുന്നു. ഇതല്ലാതെ മോൻസണിനെ വ്യക്തിപരമായി അറിയില്ലെന്നാണ് അനിൽകാന്തിന്റെ മൊഴി. മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, എ.ഡി.ജി.പി മനോജ് എബ്രഹാം, ഐ.ജി ജി. ലക്ഷ്മണ എന്നിവരുടെ മൊഴി നേരത്തെ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ചോദ്യങ്ങൾ ഇ-മെയിലായി അയച്ചുകൊടുത്ത് മറുപടികൾ വാങ്ങി ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്താണ്രേഖപ്പെടുത്തിയത്.
അതേസമയം, സ്വകാര്യ മ്യൂസിയം നിർമ്മിക്കാമെന്ന് വിശ്വസിപ്പിച്ച് ഇടനിലക്കാരൻ സന്തോഷ് എളമക്കരയെ കബളിപ്പിച്ച് മൂന്ന് കോടി രൂപയുടെ പുരാവസ്തു കൈക്കലാക്കിയ കേസിൽ ക്രൈംബ്രാഞ്ച് മോൻസനെ ചോദ്യം ചെയ്യുകയാണ്. ഇന്നലെയാണ് ഇയാളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ലഭിച്ചത്. പോക്സോ കേസിലെ പെൺകുട്ടിയുടെ ആരോപണമടക്കം നിരത്തിയുള്ള ചോദ്യം ചെയ്യലാണ് നടന്നുവരുന്നതെന്നാണ് വിവരം. ഇയാളെ കലൂരിലെ വീട്ടിലെത്തിച്ച് തെളിവെടുത്തേക്കും. രഹസ്യകാമറ, നശിപ്പിച്ച പെൻഡ്രൈവിലെ വിവരങ്ങൾ എന്നിവയെക്കുറിച്ചും ചോദ്യങ്ങളുടെ പട്ടിക മോൻസന്റെ മുന്നിൽ ക്രൈംബ്രാഞ്ച് നിരത്തിയിട്ടുണ്ട്.
ആരുടെയും നിർബന്ധത്തിന് വഴങ്ങിയല്ല കലൂരിലെ വീട്ടിലെ മ്യൂസിയത്തിലെത്തിയതെന്നും സാമൂഹിക മാദ്ധ്യമങ്ങളിലെ പോസ്റ്റ് കണ്ടാണ് അവിടെ പോയതെന്നുമാണ് ബെഹ്റ മൊഴി നൽകിയിരുന്നു. മ്യൂസിയം സന്ദർശിച്ചപ്പോൾ പന്തികേട് തോന്നിയതിനാൽ അന്വേഷിക്കാൻ അന്നുതന്നെ ഇന്റലിജൻസിന് നിർദ്ദേശം നൽകിയെന്നും മൊഴിയിൽ പറയുന്നു. മോൻസണിന്റെ പുരാവസ്തുക്കൾ ബെഹ്റയും മനോജ് എബ്രഹാമും പരിശോധിക്കുന്ന ചിത്രം നേരത്തെ പുറത്തുവന്നിരുന്നു. ഈ ചിത്രങ്ങൾ മോൻസൺ തട്ടിപ്പിനായി ഉപയോഗിച്ചിട്ടുണ്ട്. പന്തളത്ത് മോൻസണിനെതിരെ രജിസ്റ്റർ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചുവെന്നതടക്കം ഗുരുതര ആരോപണങ്ങളാണ് ലക്ഷ്മണയ്ക്കെതിരെയുള്ളത്. ആദ്യപരാതിക്കാരും ഐ.ജിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഐ.ജിയുമായി മോൻസണിന് സാമ്പത്തിക ഇടപാടുകൾ ഉള്ളതായി ഫോൺ സംഭാഷണങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. മോൻസൺ അറസ്റ്റിലായ വിവരം അനിത പുല്ലയിൽ ഐ.ജിയെ അറിയിച്ചിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഐ.ജിയിൽനിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തത്. മോൻസണിന്റെ വീട് സന്ദർശിച്ച സാഹചര്യമാണ് മനോജ് എബ്രഹാമിൽനിന്ന് ശേഖരിച്ചത്. ആരോപണ വിധേയരായ മറ്റ് പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നും മൊഴിയെടുത്തതായാണ് വിവരം. 10 കോടി രൂപ തട്ടിയെടുത്ത കേസിൽ ഇന്ന് ക്രൈംബ്രാഞ്ച് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുമെന്നും സൂചനയുണ്ട്. പുരാവസ്തു തട്ടിപ്പ് കേസിൽ ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ച് ഇന്ന് റിപ്പോർട്ട് നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |