തിരുവനന്തപുരം: ദത്ത് വിവാദത്തിൽ പ്രതികരണവുമായി അനുപമയുടെ പിതാവ് പി എസ് ജയചന്ദ്രൻ. കുട്ടിയെ അമ്മത്തൊട്ടിലിൽ കൊടുക്കുകയായിരുന്നെന്നും, ജനനസർട്ടിഫിക്കറ്റിൽ കുഞ്ഞിന്റെ പിതാവിന്റെ പേരും വിലാസവും മാറ്റി നൽകിയതാരാണെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'അജിത്തിന്റെ ധാർമിക വശം ഒരു കുടുംബത്തിനും അംഗീകരിക്കാൻ പറ്റുന്നതല്ല. മറ്റൊരു ഭാര്യയുള്ള ആളുമായി മകൾക്കുണ്ടായ ബന്ധം എങ്ങനെ അംഗീകരിക്കും.'- ജയചന്ദ്രൻ ചോദിക്കുന്നു.'
കുട്ടി ജനിക്കും മുമ്പുതന്നെ പാർട്ടിയോട് എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നു.താൻ ഒളിവിലല്ല. ഇന്നലെ പേരൂർക്കട ലോക്കൽ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തിരുന്നുവെന്നും ജയചന്ദ്രൻ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. ജയചന്ദ്രൻ ഒളിവിലാണെന്നും, അതിനാൽ സംഭവത്തിൽ വിശദീകരണം ലഭിച്ചിട്ടില്ലെന്നും ഇന്നലെ സി പി എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞിരുന്നു.
അതേസമയം വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ഇന്ന് അനുപമയുടെ മൊഴിയെടുക്കും. ഇന്ന് വൈകിട്ട് നാല് മണിക്ക് വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസില്‍ എത്താനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. രേഖകളും രസീറ്റുകളും ഹാജരാക്കാനും വനിതാ ശിശുവികസന വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |