തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ജീവനക്കാരെയും സന്ദർശകരെയും നിയന്ത്രിക്കുന്നതിന് കൊച്ചിൻ മെട്രോ റെയിൽ ലിമിറ്റഡിന്റെ സൗജന്യ സാങ്കേതിക സഹായത്തോടെ കെൽട്രോൺ സ്ഥാപിക്കുന്ന ഇലക്ട്രോണിക്‌സ് സംവിധാനത്തിന് ആദ്യഗഡുവായി 58,62,190 രൂപ അനുവദിച്ചു. 1,95,40,633 രൂപ ചെലവ് വരുന്ന പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ സർക്കാർ ഉത്തരവിറക്കി. സെക്രട്ടേറിയറ്റിലെ നാല് ഗേറ്റുകളുടെ നിയന്ത്രണവും രണ്ട് അനക്‌സുകളിലെ പ്രവേശന കവാടങ്ങളും ഇലക്ട്രോണിക് സംവിധാനം വഴി നിയന്ത്രിക്കും. ഡ്യൂട്ടി സമയത്ത് ജീവനക്കാർ പുറത്തു പോകുന്നതും തിരിച്ചെത്തുന്നതും രേഖപ്പെടുത്തും. ഇത് ശമ്പളം തിട്ടപ്പെടുത്തുന്ന സ്പാർക്ക് സോഫ്ട് വെയറുമായി ബന്ധിപ്പിക്കും. നിശ്ചിത സമയം ജോലി ചെയ്തില്ലെങ്കിൽ അതും രേഖപ്പെടുത്തും. ശമ്പളം കുറയാതിരിക്കാൻ ദിവസം ഏഴ് മണിക്കൂർ ജോലി ചെയ്യണം. ജീവനക്കാർ തിരിച്ചറിയൽ കാർഡ് കാണിച്ചാൽ തുറക്കുന്ന സംവിധാനമാണ് എല്ലാ വാതിലുകളിലും സ്ഥാപിക്കുക. കയറാനും ഇറങ്ങാനും കാർഡ് വേണ്ടി വരും.
സന്ദർശകർക്ക് ക്യൂ ആർ കോഡുള്ള തിരിച്ചറിയൽ കാർഡുകൾ നൽകിയാകും പ്രവേശനം. ഇവർ എവിടെയൊക്കെ പോകുന്നുവെന്ന് കൃത്യമായി നിരീക്ഷിക്കും. നാല് ഗേറ്റുകളിലും അനക്‌സ് കവാടങ്ങളിലും വാഹന നിയന്ത്രണത്തിനായി ബൂം ബാരിയറുകളും സ്ഥാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |