ന്യൂഡൽഹി: പെഗാസസ് വിവാദത്തിൽ സുപ്രീം കോടതിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ വിദഗ്‌ദ്ധ സമിതി അന്വേഷിക്കും. മുൻ ജസ്റ്റിസ് ആർ വി രവീന്ദ്രന്റെ നേതൃത്വത്തിലായിരിക്കും സമിതി രൂപീകരിക്കുക. കേന്ദ്ര സർക്കാരിനെ പരോക്ഷമായി വിമർശിച്ച കോടതി ദേശീയ സുരക്ഷ പറഞ്ഞ് എല്ലാ കാര്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടിട്ടും വളരെ കുറച്ച് വിവരങ്ങൾ കൈമാറാൻ മാത്രമാണ് കേന്ദ്ര സർക്കാർ തയ്യാറായതെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ വിവാദത്തിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ കോടതി ഭരണഘടന തത്വങ്ങൾ ഉയർത്തിപിടിക്കാനാണ് ആഗ്രഹിക്കുന്നതെന്നും വിവരസാങ്കേതിക വളർച്ചയുടെ കാലത്ത് വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കാൻ സർക്കാരിന് ബാദ്ധ്യതയുണ്ടെന്നും വ്യക്തമാക്കി. മാദ്ധ്യമപ്രവർത്തകർക്കു മാത്രമല്ല എല്ലാവർക്കും സ്വകാര്യത ബാധകമാണെന്നും കോടതി പറഞ്ഞു.
ചീഫ് ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമാ കൊഹ്‌ലി എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങൾ. സ്വന്തം നിലയിൽ സാങ്കേതിക വിദഗ്‌ദ്ധ സമിതിയെ അന്വേഷണ ചുമതല ഏൽപ്പിച്ചേക്കുമെന്ന് ചീഫ് ജസ്റ്റിസ് നേരത്തെ തന്നെ സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. ഇതിനുപുറമേ ഇസ്രയേൽ ചാര സോഫ്ട് വെയറായ പെഗാസസ് ഉപയോഗിച്ച് ചോർത്തിയ വിവരങ്ങൾ ഹാജരാക്കാൻ സർക്കാരിനോട് ആവശ്യപ്പെടാനും ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. മുതിർന്ന മാദ്ധ്യമപ്രവർത്തകരായ എൻ റാം, ശശികുമാർ, ജോൺ ബ്രിട്ടാസ് എം പി എന്നിവരാണ് സുപ്രീംകോടതിയിൽ ഹർജി സർപ്പിച്ചത്. അതേസമയം പെഗാസസ് ചാര സോഫ്ട്‌വെയർ ഉപയോഗിച്ചോയെന്നതിൽ കേന്ദ്രസർക്കാർ ഇതുവരെ കോടതിക്ക് മറുപടി നൽകിയിട്ടില്ല.
കഴിഞ്ഞ ജൂലായിലാണ് 17 ഓളം അന്താരാഷ്ട്ര മാദ്ധ്യമസ്ഥാപനങ്ങൾ നടത്തിയ അന്വേഷണത്തിൽ പെഗാസസ് ചാര സോഫ്ട്‌വെയർ ഉപയോഗിച്ച് ഇന്ത്യയിലെ രാഷ്ട്രീയക്കാർ, ആക്ടിവിസ്റ്റുകൾ, മാദ്ധ്യമപ്രവർത്തകർ എന്നിവരുടേതടക്കം ഫോൺ ചോർത്തിയതായി കണ്ടെത്തിയത്. എന്നാൽ സർക്കാർ ഏജൻസികൾ അനധികൃത ഇടപെടലുകളൊന്നും നടത്തിയിട്ടില്ലെന്നും പുറത്തു വന്ന റിപ്പോർട്ട് വസ്തുതകൾക്ക് നിരക്കാത്തതാണെന്നും, മുൻകൂട്ടി തീരുമാനിച്ച നിഗമനങ്ങളിൽ അധിഷ്ടിതമാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |