തിരുവനന്തപുരം: ഈ മാസത്തോടെ സംസ്ഥാനത്ത് കൊവിഡ് ബ്രിഗേഡിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതോടെ രോഗം ബാധിച്ച് ആശുപത്രിയിലും കൊവിഡ് കെയർ സെന്ററുകളിലും ചികിത്സയിലുള്ളവരുടെ പരിചരണത്തെ ബാധിക്കുമെന്ന് ആശങ്ക ഉയർന്നു. രോഗവ്യാപനം നിയന്ത്രണ വിധേയമായതോടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കേന്ദ്രം നൽകിയിരുന്ന ഫണ്ട് ഈ മാസം മുതൽ നൽകില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് 'കൊവിഡ് ബ്രിഗേഡി'ന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഇതിനെതിരെ പ്രതിഷേധം ഉയർന്നെങ്കിലും കേന്ദ്രത്തിന്റെ നിലപാട് കാരണം ഒന്നും ചെയ്യാൻ കഴിയില്ലെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ 2020 ആഗസ്‌റ്റിലാണ് സംസ്ഥാനത്ത് കൊവിഡ് ബ്രിഗേഡ് രൂപീകരിച്ചത്.
രോഗം ബാധിക്കുന്നവരുടെയും ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെയും എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെങ്കിലും 8000നും 9000നും ഇടയിൽ പേർ ചികിത്സയിലുണ്ട്. തിങ്കളാഴ്‌ച 6664 പേർക്ക് രോഗം സ്ഥിരീകരിച്ചു. 624 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ സംസ്ഥാനത്ത് 600 കൊവിഡ് കെയർ സെന്ററുകളാണ് പ്രവർത്തിക്കുന്നത്. നിലവിൽ 74,735 കോവിഡ് കേസുകളിൽ, 10 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
രോഗം പൂർണമായി നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിൽ കൊവിഡ് ബ്രിഗേഡ് പിരിച്ചുവിടുന്നത് ഉചിതമല്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം. ആശുപത്രികളിലും കൊവിഡ് കെയർ സെന്ററുകളിലും പരിശീലനം സിദ്ധിച്ചവരുടെ അഭാവം പ്രതിസന്ധി ഉണ്ടാക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. മൂന്നാം തരംഗ സാദ്ധ്യതയില്ലെന്ന് ഉറപ്പാക്കുന്നതുവരെ ഇവരെ പിരിച്ചുവിടരുതെന്ന് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും വാക്‌സിനേഷനെയും ബാധിക്കാത്ത തരത്തിലാകും നടപടിയെന്നാണ് സർക്കാർ ഭാഷ്യം.
ബ്രിഗേഡിലുള്ളവർ
അലോപ്പതി- ആയുർവേദ- ഹോമിയോ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫുകൾ, എം.എസ്.ഡബ്ളിയു - എം.ബി.എ - എം.എസ്.സി ബിരുദധാരികൾ, ആശുപത്രികളിലും മെഡിക്കൽ ഓഫീസുകളിലും വാക്‌സിനേഷൻ കേന്ദ്രങ്ങളിലെയും ഡേറ്റാ എൻട്രി ഓപ്പറേറ്റർമാർ, സി.എഫ്.എൽ.ടി.സി, ഡി.എഫ്.എൽ.ടി.സിയിലെ ജീവനക്കാർ എന്നിവരടക്കം 20,000 പേർ. കൊവിഡ് രോഗികളുടെ സ്രവം ശേഖരിക്കൽ, ഫസ്‌റ്റൈലൻ, സെക്കൻഡ്‌ലൈൻ ട്രീറ്റ്മെന്റ്, ഡൊമിസിലറി സെന്ററുകൾ എന്നിവിടങ്ങളിലാണ് ഇവർ ജോലി ചെയ്തുവരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |