ന്യൂഡൽഹി: പെഗാസസ് വിവാദം അന്വേഷിക്കുന്ന സമിതിക്ക് വേണ്ട മാർഗനിർദ്ദേശങ്ങൾ സുപ്രീം കോടതി നൽകി. പ്രധാനമായും ആറ് വിഷയങ്ങളെ കേന്ദ്രീകരിച്ചായിരിക്കും മുൻ ജസ്റ്റിസ് ആർ വി രവീന്ദ്രൻ നേതൃത്വം നൽകുന്ന സമിതി അന്വേഷിക്കുക. ഇതിനു പുറമേ സമിതിക്ക് പ്രധാനമെന്ന് തോന്നുന്ന വിഷയങ്ങൾ അന്വേഷിക്കാനുള്ള സ്വാതന്ത്യവും ഉണ്ട്.
സമിതിയെ സഹായിക്കാനുള്ള മൂന്നംഗ വിദഗ്‌ദ്ധ സംഘത്തിൽ മലയാളിയായ പ്രൊഫസർ ഡി പ്രഭാകരനും അംഗമാണ്. കൊല്ലം അമൃതവിശ്വവിദ്യാപീഠത്തിലെ പ്രൊഫസറാണ് ഡി പ്രഭാകരൻ. ഇദ്ദേഹത്തിനു പുറമേ
നാഷണൽ ഫോറൻസിക് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ നവീൻ കുമാർ ചൗധരി, ബോംബേ ഐഐടിയിലെ ഡോ അശ്വിൻ അനിൽ ഗുമസ്തേ എന്നിവരും വിദഗ്‌ദ്ധ സംഘത്തിൽ അംഗങ്ങളാണ്.
സമിതി അന്വേഷിക്കുന്ന വിഷയങ്ങൾ
1 പെഗാസസ് ഉപയോഗിച്ച് ഫോൺ ചോർത്തിയോ
2 ആരുടെയൊക്കെ ഫോൺ ചോർത്തി
3. 2019ൽ ചോർത്തൽ ആരോപണം ഉയർന്നപ്പോൾ കേന്ദ്രം എന്ത് നടപടി സ്വീകരിച്ചു
4 കേന്ദ്ര സംസ്ഥാന സർക്കാരുകളോ ഏജൻസികളോ പെഗാസസ് വാങ്ങിയോ
5 പെഗാസസ് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഏത് നിയമത്തിന്റെ മാർഗരേഖ അനുസരിച്ച്
6. വ്യക്തികളോ സ്ഥാപനങ്ങളോ പെഗാസസ് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് നിയമവിധേയമാണോ
7. സമിതിക്ക് പ്രസക്തമെന്ന് തോന്നുന്ന മറ്റ് വിഷയങ്ങൾ
കേന്ദ്രസർക്കാർ സമിതിയുമായി സഹകരിക്കണമെന്ന് സുപ്രീംകോടതി അവശ്യപ്പെട്ടിട്ടുണ്ട്. വിധി പ്രസ്താവത്തിൽ കേന്ദ്രസർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ച കോടതി സുരക്ഷയുടെ പേരും പറഞ്ഞ് എന്തും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും കേസുമായി ബന്ധപ്പെട്ട് വളരെ കുറച്ച് വിവരങ്ങൾ മാത്രമാണ് കോടതിക്ക് കൈമാറാൻ കേന്ദ്രം തയ്യാറായതെന്നും വ്യക്തമാക്കി. എട്ട് ആഴ്ച കഴിഞ്ഞായിരിക്കും കേസ് വീണ്ടും പരിഗണിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |